Saturday, February 26, 2011

‘നബിദിനാഘോഷം’ ലോക രാഷ്‌ട്രങ്ങളില്‍ പ്രകാശനം ചെയ്‌തു.

കോഴിക്കോട്‌: പ്രമുഖ ഈജിപ്‌ഷ്യന്‍ പണ്‌ഡിതനും ഗ്രന്ഥകാരനുമായ ശൈഖ്‌ മുഹമ്മദ്‌ ഖാലിദ്‌ സാബിത്‌ ജനുവരിയില്‍ കൈറോയില്‍ പുറത്തിറങ്ങിയ താരീഖുല്‍ ഇഹ്‌തിഫാല്‍ ബി മൗലിദിന്നബിയ്യി വമദാഹിറുഹു ഫില്‍ ആലം എന്ന പ്രൗഢ ഗ്രന്ഥത്തിന്റെ മലയാള പതിപ്പ്‌ ‘നബിദിനാഘോഷം’ ലോക രാഷ്‌ട്രങ്ങളില്‍ പ്രകാശനം ചെയ്‌തു.

2011 ജനുവരിയില്‍ ഈജിപ്‌തിലെ ദാറുല്‍ മുഖത്ത്വം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്‌ ഫെബ്രുവരിയാകുമ്പോഴേക്കും അറബിയില്‍ നിന്ന്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടത്‌. ലോകത്തെ മുഴുവന്‍ വന്‍കരകളിലുമുള്ള മുസ്‌ലിം സമൂഹങ്ങള്‍ നടത്തിവരുന്ന നബിദിനാഘോഷ സംരംഭങ്ങളുടെ ചിത്രീകരണങ്ങളും വൃത്താന്തങ്ങളും ലോകോത്തര പണ്‌ഡിതന്‍മാരുടെ വിവരണങ്ങളും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്‌.ഹിജ്‌റ കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വലില്‍ ലോകത്ത്‌ അങ്ങോളമിങ്ങോള മുള്ള മുസ്‌ലിം ജനകോടികള്‍ നൂറ്റാണ്ടുകളായി തിരുജന്‍മം നിരാക്ഷേപം ആഘോഷിച്ചുവരുന്നു. എന്നാല്‍ ചില ഉല്‍പതിഷ്‌ണുക്കള്‍ നബിദിനാഘോഷത്തിനെതിരെ ചില ജല്‍പനങ്ങള്‍ നടത്തി വരികായാണ്‌. ഇത്തരം ആഘോഷം അടിസ്ഥാന രഹിതവും അനിസ്‌ലാമികവുമാണെന്ന്‌ വാദിക്കുന്ന ഇവര്‍ ഇത്‌ തീര്‍ത്തും അസ്വീകാര്യവും പരിവര്‍ജ്യവുമാണെന്നാണ്‌ പറയുന്നത്‌. എന്നാല്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും അപതാനങ്ങളും ഇന്ന്‌ ആഗോള തലത്തില്‍ തന്നെ നടന്ന്‌ വരികയാണ്‌. കഴിഞ്ഞ ദിവസം ലിബിയയുടെ തലസ്ഥാന നഗരിയായ ട്രിപ്പോളിയില്‍ കേണല്‍ മുഹമ്മദ്‌ ഖദ്ദാഫിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്‌ട്ര നബിദിന സമ്മേളനം ഇതിന്റെ രാജ്യാന്തര തരത്തിലുള്ള അംഗീകാരത്തെയാണ്‌ സൂചിപ്പിക്കുന്നതെന്ന്‌ പ്രകാശനം കര്‍മ്മം നിര്‍വഹിച്ച സാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു.

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വിയാണ്‌ അസാസ്‌ ബുക്‌ സെല്ലിന്റെ മേല്‍ നോട്ടത്തില്‍ ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി പ്രസ്സ്‌ പുറത്തിറക്കുന്ന മുന്നൂറ്‌ പേജുള്ള ഈ കൃതിയുടെ എഡിറ്റിങ്ങും പരിശോധനയും നിര്‍വഹിച്ചത്‌. അറബിയിലും മലയാളത്തിലുമായി ഇരുപതോളം ഗ്രന്ഥങ്ങള്‍ രചിച്ച നദ്‌വി തെളിച്ചം, സന്തുഷ്‌ട കുടുംബം എന്നീ മാസികകളുടെ എഡിറ്റര്‍ കൂടിയാണ്‌.

1948 ല്‍ കൈറോവില്‍ ജനിച്ച മുഹമ്മദ്‌ ഖാലിദ്‌ കൈറോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്‌ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്‌. ഇദ്ദേഹം പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട്‌ അഫ്‌റാഹുല്‍ മുസ്‌ലിമീന്‍ ബി മൗലിദി ഖാത്തമിന്നബിയ്യീന്‍,സ്വൂറത്തുല്‍ ഹബീബ്‌, മല്‍ഹമത്തുല്‍ ഹുബ്ബില്‍ ഖാലിദ്‌, മദാരിസുല്‍ ഹുബ്ബ്‌, അസ്വ്‌ഹാബു മുഹമ്മദ്‌ തുടങ്ങി 25 ലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ഈജിപ്‌തിലെ ആത്മീയ നായകരുടെ ജീവചരിത്രം വിശദീകരിക്കുന്ന ഈജിപ്‌ഷ്യന്‍ നഭോ മണ്‌ഡലത്തിലെ പതിനൊന്നു താരകങ്ങള്‍ (അഹദ അശറ കൗകബന്‍ മിന്‍ സമാഇ മിസ്വ്‌ര്‍) എന്ന ഗ്രന്ഥവും ഇദ്ദേഹത്തിന്റെ പ്രശസ്‌ത കൃതികളില്‍ പെടുന്നു.

വെള്ളിയാഴ്‌ച്ച വൈകീട്ട്‌ കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പ്രകാശനം ചെയ്‌തു. എം.കെ രാഘവന്‍ എം.പി ചടങ്ങിന്റെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു. കോഴിക്കോട്‌ ഖാളി സയ്യിദ്‌ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പുസ്‌തക പരിചയം നടത്തി. സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പാണക്കാട്‌, ചന്ദ്രിക എഡിറ്റര്‍ ടി.പി ചെറൂപ്പ, കെ. എം സി. ടി ഗ്രൂപ്പ്‌ സി.ഇ.ഒ. ഡോ. കെ.എം നവാസ്‌, എം.സി. മായിന്‍ ഹാജി, എന്നിവര്‍ പങ്കെടുത്തു.

തിരുനബികേശം ആധികാരികത പരിശോധിക്കണം: ഡോ.ബഹാഉദ്ദീന്‍ നദ്‌വി

കോഴിക്കോട്‌: ലോകമെമ്പാടുമുള്ള മുസ്‌ലിം ജനകോടികളുടെ നേതാവായ പ്രവാചകന്‍ മുഹമ്മദ്‌ നബി തിരുമേനിയുടെ കേശമെന്ന പേരില്‍ ആയിരക്കണക്കിന്‌ വിശ്വാസികളെ വിഡ്‌ഢികളാക്കുന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ആത്മീയ തട്ടിപ്പ്‌ കരുതലോടെ കാണണമെന്നും അതില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി. വെള്ളിയാഴ്‌ച്ച കോഴിക്കോട്‌ നടന്ന “നബിദിനാഘോഷം ലോക രാഷ്‌ട്രങ്ങളില്‍” എന്ന പുസ്‌തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 2009 സെപ്‌റ്റംബറില്‍ അബൂദാബിയില്‍ നടന്ന ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തില്‍ പ്രവാചകന്റേതെന്ന്‌ അവകാശപ്പെടുന്ന ആയിരക്കണക്കിന്‌ കേശങ്ങളാണ്‌ ഡോ.അഹ്‌മദ്‌ ഖസ്‌റജി പ്രദര്‍ശിപ്പിക്കുകയും അടുത്ത മിത്രങ്ങള്‍ക്ക്‌ കൈമാറുകയും ചെയ്‌തത്‌. പ്രവാചകന്റെ തിരു കേശം ലോകത്തെ അത്യപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ്‌ സൂക്ഷിപ്പുള്ളത്‌. എന്നാല്‍ പ്രവാചകന്റെ വിയോഗത്തിന്‌ ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇത്രയേറെ കേശങ്ങളുമായി ആരെങ്കിലും വിശ്വാസത്തെ ചൂഷണം ചെയ്യുന്നത്‌ സാമാന്യ ബുദ്ധിക്ക്‌ നിരക്കാത്തതാണ്‌.

ലോകത്തുള്ള 90 ശതമാനം മുസ്‌ലിംകളും തിരുശേഷിപ്പുകളില്‍ വിശ്വസിക്കുന്നവരാണ്‌. എന്നാല്‍ വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യാനായി അതിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ച്‌ പള്ളികളും സാംസ്‌കാരിക കേന്ദ്രങ്ങളും നിര്‍മ്മിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതിന്‌ വലിയ വില നല്‍കേണ്ടി വരും. നേരത്തെ പ്രവാചകന്റെ തിരു കേശം തങ്ങളുടെ സ്ഥാപനത്തില്‍ സൂക്ഷിച്ചിരിപ്പുണ്ടെന്ന്‌ വാദിക്കുകയും അതിന്റെ പേരില്‍ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നതിനിടെ വ്യക്തമായ സനദ്‌ പരിശോധിക്കാനായി ഉത്തരവാദപ്പെട്ടവര്‍ക്ക്‌ നേരെ വെല്ലുവിളികളുയര്‍ന്നപ്പോള്‍ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. അത്‌ വിലപ്പോവില്ലെന്ന്‌ കണ്ടപ്പോഴാണ്‌ പുതിയ കേശവുമായി ഇവര്‍ രംഗത്തെത്തിയത്‌.

അവലംബം: കാസറഗോഡ് വാര്‍ത്ത‍

No comments:

Post a Comment