Wednesday, November 30, 2011

സമസ്ത 85-ാം വാര്‍ഷികം; റിയാദില്‍ 85 അംഗ സ്വാഗത സംഘം രൂപീകരിച്ചു


റിയാദ് : സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ ഫെബ്രുവരിയില്‍ വേങ്ങര കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ വിജയത്തിനായി റിയാദ് എസ്.വൈ.എസ്സും ഇസ്‍ലാമിക് സെന്‍ററും സംയുക്തമായി 85 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണം സമസ്ത സെക്രട്ടറി ഉസ്താദ് കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സച്ചരിതരായ പൂര്‍വ്വികര്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍, ബാഖഫി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ശംസുല്‍ ഉലമ തുടങ്ങിയ ഉലമാക്കളും ഉമറാക്കളും കെട്ടിപ്പടുത്ത ഈ മഹത്തായ പ്രസ്ഥാനം ഇനിയും കൂടുതല്‍ അത്യുന്നതിയിലേക്ക് നയിക്കേണ്ടത് നാമോരോരുത്തരുടെയും കടമയും ബാദ്ധ്യതയുമാണ്. ഇസ്‍ലാമിക സമൂഹത്തെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിയിലേക്ക് നയിക്കുക, തെറ്റായ വിശ്വാസങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും തടയുക, തുടങ്ങി സ്ഥാപിത കാലം മുതലിന്നോളം ഒരേ ലക്ഷ്യത്തില്‍ തന്നെയാണ് സമസ്ത സഞ്ചരിക്കുന്നത്. പ്രാഥമിക മദ്റസ മുതല്‍ അനേകം അനാഥ മന്ദിരങ്ങളും പള്ളി ദര്‍സുകളും ശരീഅത്ത് കോളേജുകളും തുടങ്ങി എഞ്ചിനീയറിംഗ് കോളേജ് വരെയുള്ള സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലോകത്തെ ഏറ്റവും വലിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാനായി എന്‍.സി. മുഹമ്മദ് കണ്ണൂര്‍, വൈസ് ചെയര്‍മാന്‍മാരായി മുസ്തഫ ബാഖവി, അബ്ദുറസാഖ് വളക്കൈ, ശാഫി ദാരിമി, അബൂബക്കര്‍ ദാരിമി പുല്ലാര എന്നിവരെയും, കണ്‍വീനറായി മുഹമ്മദ് കോയ തങ്ങള്‍ ചെട്ടിപ്പടിയും ജോ. കണ്‍വീനിര്‍മാരായി അലവിക്കുട്ടി ഒളവട്ടൂര്‍, സുബൈര്‍ ഹുദവി, സൈതലവി ഫൈസി, മുഹമ്മദ് വേങ്ങര ബദീയ, ഹംസ മൂപ്പന്‍, മൊയ്തീന്‍ കുട്ടി തെന്നല എന്നിവരെയും, ട്രഷററായി അശ്റഫ് കല്‍പകഞ്ചേരിയെയും, ഉപദേശക സമിതി അംഗങ്ങളായി ലിയാഉദ്ദീന്‍ ഫൈസി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ശാജി അരിപ്ര സഫ മക്ക, അശ്റഫ് വേങ്ങാട്, വി.എം. അശ്റഫ് ന്യൂ സഫ മക്ക, മൊയ്തീന്‍ കോയ പെരുമുഖം, ടി.പി. മുഹമ്മദ് അല്‍ ഹുദ, വി.കെ. മുഹമ്മദ് കണ്ണൂര്‍, അബ്ദുസ്സലാം തൃക്കരിപ്പൂര്‍, അശ്റഫ് തങ്ങള്‍ ചെട്ടിപ്പടി, കുന്നുമ്മല്‍ കോയ, വടകര മുഹമ്മദ്, അബ്ദുറഹ്‍മാന്‍ പൊന്മള, ലത്തീഫ് ഹാജി മൈത്ര എന്നിവരെയും തെരഞ്ഞെടുത്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് സ്വാഗതവും ശാഫി ദാരിമി നന്ദിയും പറഞ്ഞു.

Sunday, November 27, 2011

സി.പി.എമ്മിന്റെ കതീന പാണക്കാട്ട് പൊട്ടില്ല

(സി.പി. സൈതലവി)
ആലമ്പാടന്‍ വിജയരാഘവന്‍ പാണക്കാട് വഴി പാഞ്ഞപ്പഴേ ഉറപ്പാണ് എന്തോ അടങ്കലും വരാനുണ്ടെന്ന്. വരാനുള്ളത് വഴിയില്‍ തങ്ങാതെ അത് നാടാകെ ചുമരിലൊട്ടിക്കുകയും ചെയ്തു. ബി.ജെ.പി രക്തസാക്ഷി ജയകൃഷ്ണന്‍ മാസ്റ്ററുടെ "ബലിദാന്‍ദിന'ത്തിന്റെ പോസ്റ്റര്‍. "മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കും പൈശാചികതയ്ക്കുമെതിരെ ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന്‍ ദിനം' എന്നായിരുന്നു കഴിഞ്ഞ പതിനൊന്നു വര്‍ഷം ആണ്ടോടാണ്ടു മുടങ്ങാതെ ബി.ജെ.പിക്കാര്‍ ഓര്‍മിപ്പിച്ചും ഒട്ടിച്ചും പോന്നത്.
പക്ഷേ, ജയകൃഷ്ണന്‍ മാസ്റ്ററെ sൈ്രമറി സ്കൂള്‍ ക്ലാസില്‍ പിഞ്ചു കുട്ടികളുടെ കണ്‍മുന്നിലിട്ട് സി.പി.എമ്മുകാര്‍ വെട്ടിനുറുക്കി കൊന്നതിന്റെ വ്യാഴവട്ടം പൂര്‍ത്തിയാകുന്ന ഈ വര്‍ഷം പോസ്റ്ററിന്റെ ഡിസൈന്‍ ഒന്നു മാറിയിരിക്കുന്നു. ബലിദാന്‍ദിനത്തിന്റെ പ്രമേയവും ഒപ്പം എതിരാളിയുടെ കുപ്പായവും മാറിയിട്ടുണ്ട്. പത്താം വയസ്സിന്റെ കുട്ടിത്തത്തോടെ ഉച്ചത്തില്‍ പാഠം ചൊല്ലുകയായിരുന്ന, സ്വന്തം ശിഷ്യരുടെ മുഖത്തേക്ക് ചോര ചീറ്റിത്തെറിച്ച്, ക്ലാസ്മുറിയുടെ മധ്യത്തില്‍ പിടഞ്ഞവസാനിച്ച ആ യുവ അധ്യാപകന്റെ സ്മരണ ഇത്തവണ ബി.ജെ.പിക്കാര്‍ പുതുക്കുക "അഴിമതിവിരുദ്ധ' ദിനമായാണ്.
ഒരു രക്തസാക്ഷിത്വം ദുര്‍വ്യയമായിരുന്നെന്ന് പന്ത്രണ്ടു വര്‍ഷംകൊണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ അച്ചടിച്ച് ഒട്ടിച്ചുവെക്കുന്ന ദുര്‍വിധി. മാര്‍ക്സിസ്റ്റ് ഭീകരതയില്‍ നിന്ന് "അഴിമതി'യിലേക്കുള്ള കൊടിമാറ്റം. ചുവപ്പ് നരച്ചാല്‍ കാവിയാവുക നിറത്തിന്റെ നിയമമാണ്. കാവി തന്നെ ചുവപ്പില്‍ ലയിക്കുമ്പോള്‍ ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ ആരെങ്കിലും നല്‍കണമല്ലോ? ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പ് വിജയത്തിനായി കാവിയെ പ്രീതിപ്പെടുത്താന്‍ സി.പി.എം കണ്ടെത്താറുള്ള അറ്റകൈ പ്രയോഗം ചില പ്രത്യേക സമുദായങ്ങളുടെ നെഞ്ചത്തേക്കുള്ള കയറ്റമാണ്. 1985ല്‍ ശരീഅത്തിനു നേര്‍ക്കായിരുന്നു. മതം, സമുദായം, സംഘടന, നേതാക്കള്‍ ഇങ്ങനെ വേണമല്ലോ അക്രമിക്കാന്‍. ഇത്തവണയത് സര്‍വരാലും ആദരിക്കപ്പെടുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ തന്നെ ഉന്നംവെച്ചു.
പാണക്കാട്ടേക്കു മനുഷ്യന്മാര്‍ ചെല്ലുന്നത് ഇത്തിരി മനസ്സമാധാനം കിട്ടാനാണ്. വേവും ചൂടും നിറഞ്ഞ ജീവിത പാച്ചിലിനിടയില്‍ ഒരു വിശറിത്തണുപ്പിന് ആ കോലായ പറ്റുമെന്ന് പറഞ്ഞവരാണ് മലയാളികളിലേറെപ്പേരും. ആരെപ്പോള്‍ ചെന്നാലും ഒരു ഗ്ലാസ് ചായയും ഒന്നു കൊറിക്കാനും കിട്ടാതിരിക്കില്ല. ഇത്രയും പറഞ്ഞത് തങ്ങളെ കാണാതെ മടങ്ങുന്നവര്‍ക്കാണ്. കണ്ടു മടങ്ങുന്നവര്‍ക്ക് കണ്‍നിറയെ മാത്രമല്ല ജീവന്റെ ഉള്ളാകെയും ശാന്തിയുണ്ട്. മരുന്നായും മരുന്നിലും ശിഫയുള്ള പ്രാര്‍ത്ഥനയായും ഒരു ഇളംകാറ്റിന്റെ സ്നേഹത്തലോടലായും തങ്ങളുടെ കരസ്പര്‍ശം. കൈമുത്തിയും കൈകൊടുത്തും കൈകൂപ്പിയും അഭിവാദ്യം ചെയ്തും തങ്ങളെ കണ്ടുമടങ്ങുന്നവരുണ്ട്.
ആശയത്തില്‍ യോജിക്കുന്നവരും വിയോജിക്കുന്നവരും ആ സന്നിധിയില്‍ വ്യത്യസ്തകാര്യത്തിനുവരും. ചികിത്സക്കും ആശീര്‍വാദത്തിനും തന്നെയാവണമെന്നില്ല. വാക്കിലും നോക്കിലും ചിന്തയിലും സത്യവും സ്നേഹവുമുള്ള ഒരു മഹദ്വ്യക്തിയുമായി കേവലം കൂടിക്കാഴ്ചക്കു വേണ്ടി മാത്രവുമായിരിക്കാം അത്. ജാതിയും മതവും പാര്‍ട്ടിയും പത്രാസും ദേശവും ഭാഷയും ഭേദമില്ലാതെ സാധുജനങ്ങളും അല്ലാത്തവരും അങ്ങോട്ടൊഴുകുന്നു. മനസ്സിലെ അഗ്നിപര്‍വതങ്ങളുടെ കനല്‍ കെടുത്തി മടങ്ങുന്നു. എന്നുവെച്ചാല്‍ പാണക്കാട്ട് പോയി മടങ്ങുമ്പോള്‍ ഏത് മുരത്ത സഖാവും അറിയാതെ പറഞ്ഞുപോകും: "മോനേ, മനസ്സില്‍ ഒരു ലഡു പൊട്ടി' എന്ന്.
മലപ്പുറം അംശത്തില്‍ ജനിച്ച സഖാവ് ആലമ്പാടന്‍ വിജയരാഘവന് ഇതറിയാഞ്ഞിട്ടല്ല. ഉള്ളില്‍ കാവിയുണ്ടെങ്കില്‍ എന്നെങ്കിലുമൊരിക്കല്‍ അത് പുറത്തു വരാതെ തരമില്ലല്ലോ. കാവിയും കവിതയും ഒരുപോലെയാണ്. ഏറെക്കാലം അടക്കിനിര്‍ത്താനാവില്ല.
പാണക്കാട്ടെ തങ്ങള്‍ പരമ്പര കേരളത്തിന്റെ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കാളും പഴക്കത്തോടെയാണെന്ന് പുതിയ കലാപത്തിന് പന്തം കൊളുത്തുന്നവര്‍ ഓര്‍ക്കുന്നത് നന്ന്. 1938ല്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ സ്ഥാപിക്കപ്പെടുന്നത്. 1934ലെ സെന്‍ട്രല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനരംഗത്തുണ്ട് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍; മുസ്ലിംലീഗ് മുന്‍ അധ്യക്ഷന്‍. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പിതാവ്. അതിനുംമുമ്പ് മറ്റൊരു വിപ്ലവനായകന്‍ പാണക്കാട്ടുണ്ട്.
ഇന്നത്തെ കമ്യൂണിസ്റ്റുകാരുടെ പൂര്‍വികര്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ ഒറ്റുകാരായി നടന്ന് പ്രതിഫലം വാങ്ങി ഭുജിച്ചിരുന്ന കാലത്ത് പീരങ്കിയെ കൂസാതെ ഇന്ത്യന്‍ സ്വാതന്ത്രyത്തിനായി പോരാട്ടം നയിച്ച സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍. പാണക്കാട് പൂക്കോയ തങ്ങളുടെ പിതാമഹന്‍. മഹാത്മാഗാന്ധി സ്വാതന്ത്രyസമരം നയിക്കുന്നതിനു മുമ്പ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സ്വാതന്ത്രyത്തിനു പൊരുതിയ നേതാവ്. ചരിത്രത്തില്‍ രേഖപ്പെട്ട ഒന്നാം സ്വാതന്ത്രy സമരമായിരുന്നു മുഗള്‍ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫര്‍ 1857ല്‍ നയിച്ചത്. അതിനും മുമ്പ് ബ്രിട്ടീഷ് വിരുദ്ധ യുദ്ധം തുടങ്ങിയ മലബാറിന്റെ മണ്ണില്‍ വിപ്ലവം നയിച്ചു സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍. ശിക്ഷയായി ആജീവനാന്തം നാടുകടത്തപ്പെട്ട് പുറംനാട്ടില്‍ മരണപ്പെട്ടു അദ്ദേഹം. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വെടിയുണ്ടക്കു തോല്‍പിക്കാനാവാത്ത ആ ചങ്കുറപ്പിന്റെ ധീരദേശാഭിമാന രക്തമാണ് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളുടേത്.
മലപ്പുറത്തെ ബ്രിട്ടീഷ് പട്ടാള ക്യാമ്പുകളില്‍ ഒത്താശക്കാരായി നടന്നവരെ മാത്രമേ വിജയരാഘവന്റെ അടിയാധാരം തപ്പിയാല്‍ കാണൂ.
മതമൈത്രിക്കായി യത്നിച്ചതിന് രാഷ്ട്രം തപാല്‍ സ്റ്റാമ്പ് ഇറക്കി ആദരിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേരനിയന്‍ വടക്കോട്ട് തന്നെയാണ് പോവേണ്ടത്. മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന ശ്രീപ്രകാശ് ജയ്സ്വാള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോട് പരസ്യമായി നടത്തിയ അഭ്യര്‍ത്ഥന ഒരു വീട്ടാക്കടമായി ഇനിയും ബാക്കികിടപ്പുണ്ട് കൊടപ്പനക്കല്‍ കുടുംബത്തില്‍. ""ശിഹാബ് തങ്ങളുടെ നേതൃത്വം വടക്കേ ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്നു. കേരളത്തിലെ പോലെ ഉത്തരേന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം പുരോഗതിപ്പെടാനും അവിടത്തെ സാമൂഹികാന്തരീക്ഷം സമാധാനപൂര്‍ണമാകാനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വടക്കോട്ട് വരണം. ആ പാവപ്പെട്ട ജനതയുടെ നേതൃത്വമേറ്റെടുക്കണം.'' വളാഞ്ചേരി മര്‍ക്കസിന്റെ വാര്‍ഷിക സമ്മേളനത്തിലാണ് അധ്യക്ഷനായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോട് ഉദ്ഘാടനപ്രസംഗത്തിനിടെ ഉത്തര്‍പ്രദേശുകാരനായ കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചത്. ഇന്ന് ആ മര്‍ക്കസിന്റെ അധ്യക്ഷ സ്ഥാനത്ത് മറ്റു പദവികളിലെന്നപോലെ ശിഹാബ് തങ്ങളുടെ പിന്‍ഗാമിയായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുണ്ട്.
പാണക്കാട്ടെ തങ്ങള്‍ വടക്കോട്ട് പോയാല്‍ കലാപത്തിന്റെ തീയാളുകയായിരിക്കില്ല; അവഗണനയുടെ ഇരുട്ടില്‍ കഴിയുന്ന ജനകോടികള്‍ക്ക് ആത്മാഭിമാനത്തിന്റെ ഇന്ധനം നിറക്കുകയായിരിക്കും. മതമൈത്രിയുടെ അംബാസഡര്‍ എന്ന് സധൈര്യം വിളിക്കപ്പെടാന്‍ ഇന്നു ഇന്ത്യാ മഹാരാജ്യത്ത് അര്‍ഹതയുള്ളവരുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയുണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമം. ആ വിളിപ്പേര് കൊടപ്പനക്കല്‍ കുടുംബത്തിന്റെ ജന്മാവകാശമാണ്. അവരുടെ കര്‍മവിശുദ്ധിയുടെ ഫലവുമാണ്. അത് സമ്മതിച്ചു കൊടുത്തേപറ്റൂ.
പിതാവ് നിര്‍ണയിച്ചത് പ്രകാരമുള്ള ഭൗതിക വിദ്യാഭ്യാസത്തില്‍ പ്രശസ്ത വിജയം നേടുകയും തുടര്‍ന്ന് പള്ളിദര്‍സുകളിലും പൊന്നാനി മഊനത്ത് അറബിക് കോളജിലും പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലുമായി മതപഠനത്തില്‍ ബിരുദങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കേരള രാഷ്ട്രീയത്തില്‍ ബഹുജന പ്രസ്ഥാനങ്ങളുടെ നേതൃത്വം വഹിക്കുന്നവരില്‍ വെച്ചു ഉന്നത പണ്ഡിതനാണ്.
ഒരു വിദ്യാര്‍ത്ഥി സംഘടന രൂപവല്‍ക്കരിച്ച് അതിന്റെ സ്ഥാപക പ്രസിഡണ്ടായി ആ സംഘടനയെ കേരളത്തിലെ മതവിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയിലെ ഒന്നാം ശക്തിയാക്കിയ സംഘാടന വൈഭവം. ബാല്യംതൊട്ട് മുസ്ലിംലീഗില്‍ മുഴുസമയ പ്രവര്‍ത്തനം. ഒരു പാര്‍ട്ടി പ്രസിഡണ്ടിന്റെ പുത്രനും മറ്റൊരു പ്രസിഡണ്ടിന്റെ സഹോദരനുമെന്ന നിലയില്‍ എണ്ണമറ്റ സങ്കീര്‍ണ പ്രശ്നങ്ങളില്‍ നയപരമായ ഇടപെടല്‍. മത, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ അര നൂറ്റാണ്ടായുള്ള സജീവ പ്രവര്‍ത്തന പാരമ്പര്യം. അതുകൊണ്ട് ഒരു ജനതയെ ചുവട് തെറ്റാതെ, താളംപിഴക്കാതെ നയതന്ത്ര ചാരുതയോടെ നയിക്കാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു കഴിയുന്നു; കലാപങ്ങളുടെ തീയണച്ച് കേരളത്തില്‍ ശാശ്വത സമാധാനത്തിന്റെയും മതസാഹോദര്യത്തിന്റെയും ഗോപുരങ്ങള്‍ പണിത മുസ്ലിംലീഗിന്റെ സാരഥിക്ക്.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും മുസ്ലിംലീഗിനുമെതിരെ വിഷം ചീറ്റിയതുകൊണ്ടൊന്നും സി.പി.എമ്മിന്റെ പുതിയ വര്‍ഗീയക്കളി മറച്ചുപിടിക്കാനാവില്ല.
നമ്പൂതിരിപ്പാടിന്റെ തുരുമ്പിച്ച വര്‍ഗീയതയേക്കാള്‍ മൂര്‍ച്ചയുള്ള കൊടുവാളുമായാണ് പുതിയ സി.പി.എം നേതൃത്വം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. സി.പി.എംബി.ജെ.പി രാഷ്ട്രീയ ബാന്ധവം കേരളത്തിന്റെ മതേതര സങ്കല്‍പങ്ങളുടെ അടിവേരറുക്കാന്‍ പോവുകയാണ്. ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലയാളിയെ ജയിലില്‍ നിന്നിറക്കാന്‍ ഇടത് ഭരണത്തില്‍ ബി.ജെ.പിസി.പി.എം നേതൃത്വം നടത്തിയ കൂറുകച്ചവടത്തിന്റെ ഞെട്ടിപ്പിക്കുന്ന ഉള്ളറക്കഥകളാണ് പുറത്തു വന്നിട്ടുള്ളത്. ഇപ്പോഴത്തെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ 1999ലെ ഓണം നാളില്‍ വെട്ടിയതിന് പ്രതികാരമായാണ് '99 ഡിസംബര്‍ ഒന്നിന് കണ്ണൂര്‍ കൂത്തുപറമ്പിനടുത്ത പാറേമ്മല്‍ മൊകേരി ഈസ്റ്റ് യു.പി സ്കൂളില്‍ അധ്യാപകനായ ബി.ജെ.പി നേതാവ് ജയകൃഷ്ണനെ ക്ലാസ്മുറിയിലിട്ട് വെട്ടിക്കൊന്നത്. ഈ കേസില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കു വധശിക്ഷയാണ് കോടതി വിധിച്ചത്. സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ ഒന്നാം പ്രതി അച്ചാരുപറമ്പത്ത് പ്രദീപന്റെ ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയും മറ്റുള്ളവരെ വെറുതെവിടുകയും ചെയ്തു. ജയിലില്‍ പ്രദീപന് രാജകീയ ജീവിതം നല്‍കി ആദരിച്ചു സി.പി.എം സര്‍ക്കാര്‍. പിന്നീട് ജയിലില്‍ നിന്നു മോചിപ്പിക്കാനുള്ള ശ്രമങ്ങളായി.
വര്‍ഷംതോറും ബി.ജെ.പി "ബലിദാന്‍' ആചരിക്കുകയും കേരളത്തിന്റെ രാഷ്ട്രീയ ചര്‍ച്ചകളില്‍ എന്നും നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്ന ജയകൃഷ്ണന്‍ കേസിലെ പ്രതിയെ രക്ഷിക്കാന്‍ ബി.ജെ.പിയുമായി തന്നെ സി.പി.എം കൈകോര്‍ത്തു. പ്രദീപനെ വിട്ടയക്കുന്നതിനു പകരം 14 ബി.ജെ.പി തടവുകാര്‍ക്കു മോചനം നല്‍കി. ഇതിനൊപ്പം ചുളുവില്‍ മറ്റു നൂറോളം സി.പി.എം ക്രിമിനലുകളെയും പുറത്തിറക്കി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മയും കുടുംബവും മാത്രമേ ഈ കൊടുംചതിയില്‍ പ്രതിഷേധിക്കാനുണ്ടായുള്ളൂ.
ഈ കുതിരക്കച്ചവടം ഉള്‍ക്കൊള്ളാനാവാതെ ജയകൃഷ്ണന്റെ അമ്മ കൗസല്യ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മകന്റെ ഘാതകനോട് പാര്‍ട്ടി പൊറുത്താലും പെറ്റമ്മയ്ക്കതാവില്ലല്ലോ.
ഈ ഒത്തുകളിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയ 68ന്റെ പോരിശ. മലമ്പുഴയില്‍ അച്യുതാനന്ദനെതിരെ ബി.ജെ.പി മത്സരിക്കാതിരുന്നത്. പിറവം ഉപതെരഞ്ഞെടുപ്പില്‍ ഭരണക്കാരെ തോല്‍പിക്കുകയാണ് ലക്ഷ്യമെന്ന് ബി.ജെ.പി പറയുമ്പോള്‍ ഒരു കച്ചവടംകൂടി അച്ചാരംകൊടുത്ത് ഉറപ്പിച്ചുകഴിഞ്ഞുവെന്ന് സാരം. കാവിയും ചുവപ്പും ചേര്‍ന്ന ഒരു പുതിയ പൂരം കൊടിയേറുകയാണ് കേരളത്തില്‍. അതിന്റെ കതീനക്കു തീ കൊടുത്താണ് വിജയരാഘവന്‍ പാണക്കാട് വഴി പാഞ്ഞത്. മാര്‍ക്സിസ്റ്റുകാര്‍ മനസ്സില്‍ കണ്ടത് മരത്തില്‍കണ്ടാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഒരു ചെറുപുഞ്ചിരിയില്‍ പ്രതികരണമൊതുക്കിയതും.
പക്ഷേ, സി.പി.എമ്മിന്റെ ആ കതീന പാണക്കാട്ട് പൊട്ടില്ല. പാണക്കാട്ടേക്കെറിഞ്ഞ പന്തം തിരിച്ചുചെന്ന് സി.പി.എമ്മിന്റെ ആയുധപ്പുരകള്‍ ചാമ്പലാക്കും. ചരിത്രത്തില്‍ അങ്ങനെയാണുള്ളത്.

Friday, November 25, 2011

അസ്ഹരീസ് സംസ്ഥാന പണ്ഡിത സംഗമം 28ന്

പയ്യന്നൂര്‍: ഉത്തരകേരളത്തിലെ മതഭൗതിക കലാലയമായ പയ്യന്നൂര്‍ ജാമിഅ അസ്ഹരിയ്യ അറബിക് കോളേജില്‍ നിന്ന് ഉന്നത പഠനം പൂര്‍ത്തിയാക്കിയ അസ്ഹരി പണ്ഡിതന്‍മാരുടെ സംസ്ഥാന പണ്ഡിത സംഗമം നവംബര്‍ 28ന് രാവിലെ 10 മണിക്ക് പയ്യന്നൂര്‍ അസ്ഹരിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും അസ്ഹരിയുടെ പ്രിസിപ്പിളുമായ മൌലാനാ എം.എ ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രസ്തുത സംഗമത്തില്‍ മുഴുവന്‍ അസ്ഹരികളും സംബന്ധിക്കണമെന്ന് കോളേജ് ഭാരവാഹികള്‍ അറിയിച്ചു.

Tuesday, November 22, 2011

തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് ഉദ്ഘാടനം ചെയ്തു.


ഉദുമ പടിഞ്ഞാര്‍: മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ഉത്തര മലബാറിന്റെ വിജ്ഞാന സ്രോതസ്സാണെന്ന്പാണക്കാട് അബാസലി തങ്ങള്‍ പറഞ്ഞു. എം.ഐ.സി. തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്റെ ഉദ്ഘാടനകര്‍മംനിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവി അധ്യക്ഷനായി. രക്ഷാകര്‍തൃയോഗം യു.എം. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനംചെയ്തു. ഖത്തര്‍ കെ.കെ. അബ്ദുല്ല ഹാജി, എം.പി. മുഹമ്മദ് ഫൈസി, സി.എം. ഉബൈദ് മുസ്‌ലിയാര്‍ ചെമ്പരിക്ക, പൂക്കുഞ്ഞിക്കോയ തങ്ങള്‍ ആന്ത്രോത്ത്, ശാഫി ഹാജി സ്പീഡ്‌വേ, ടി.ഡി. അബ്ദുറഹ്മാന്‍ ഹാജി, ചെങ്കള അബ്ദുല്ലഫൈസി, ശാഫി ഹാജി ബേക്കല്‍, ടി.ഡി. അഹ്മദ് ഹാജി ചട്ടഞ്ചാല്‍, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, ഖാലിദ്ഫൈസി ചേരൂര്‍, കെ.ബി.എം. ശരീഫ് കാപ്പില്‍, പി.എം. അബൂബക്കര്‍ ഹനീഫി, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, പി.വി. അബ്ദുര്‍ റഹ്മാന്‍, അന്‍വര്‍ ഹുദവി മാവൂര്‍, ഹാഫിള് അബ്ദുസ്സലാം, ഹാഫിള്മുഹമ്മദലി ദാരിമി, ഹബീബ് ഉദുമ പടിഞ്ഞാര്‍, ഖത്തര്‍ ലത്തീഫ് തുടങ്ങിയ മത-സാമൂഹിക- രാഷ്ട്രീയ രംഗത്തെപ്രമുഖര്‍ ആശംസകളര്‍പ്പിച്ചു. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മൗലവിസ്വാഗതവും ജാബിര്‍ ഹുദവി ചാനടുക്കം നന്ദിയും പറഞ്ഞു

വള്വക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഹജ്ജാജികള്‍ക്ക് യാത്രയയപ്പ് നല്‍കി

റിയാദ്: വള്വക്കാട് മഹല്ലില്‍ നിന്നും തൊട്ടടുത്ത മഹാല്ലുകളില്‍ നിന്നും ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജു കര്‍മ്മത്തിനു വന്നവര്‍ക്ക് വള്വക്കാട് മുസ്ലിം ജമാഅത്ത് സൗദി ബ്രാഞ്ച് കമ്മിറ്റിയാത്രയയപ്പ് നല്‍കി.

വള്വക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിടന്റ്റ് പി.പി മൂസന്‍ ഹാജി, ജോയിന്റ് സെക്രട്ടറി സി.സി. ഹനീഫ, അസീസ്‌ പൂവളപ്പ്, മുജീബ്, കൈകൊട്ടു കടവ് മഹല്ലിലെ അബ്ദുള്ള ദാരിമി, അന്ത്രുമാന്ച്ച, തുടങ്ങിയവര്‍ക്കാണ്‌ മക്കയില്‍ യാത്രയയപ്പ് നല്‍കിയത്.

തൃക്കരിപ്പൂര്‍ പഞ്ചായത്ത് മെമ്പര്‍ ശംസുദ്ധീന്‍ ആയിറ്റി മുഖ്യപ്രഭാഷണം നടത്തി.

ഷൌക്കത്ത് അലി എം. അധ്യക്ഷത വഹിച്ചു. ജലീല്‍ പൊറോപ്പാട് സ്വാഗതവും നൌഫല്‍ കെ.പി.പി. നന്ദിയും പറഞ്ഞു.

Monday, November 21, 2011

ഹൈദരലി തങ്ങള്‍ക്ക് നേരെയുളള പ്രസ്താവന കേരളചരിത്രം അറിയാത്തത്‌കൊണ്ട് :SKSSF

കാസര്‍കോട്: കേരളത്തിലെ ആധീകാരിക മതപണ്ഡിത പ്രസ്ഥാനമായ സമസ്ത കേരള ജമീയത്ത് ഉലമ വൈസ്പ്രസിഡണ്ടും സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് വിജയരാഘവന്‍ നടത്തിയ പ്രസ്താവന കേരളചരിത്രത്തെക്കുറിച്ചുളള അഞ്ജതകൊണ്ടും സ്വന്തം പാര്‍ട്ടിയില്‍ ഹീറോപരിവേഷം നേടാനുമുളള ശ്രമമാണെന്നും ഇത് കേരളസമൂഹം വെച്ചുപൊറുപ്പിക്കില്ലെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായപ്പോഴൊക്കെയും കേരളത്തില്‍ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ സാധിച്ചത് പാണക്കാട് തങ്ങന്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമമാണെന്നും അതിന് ഏറ്റവും തെളിവാണ് ഇവിടുത്തെ നിയമപാലനത്തെക്കുറിച്ച് നന്നായി അറിയാവുന്ന മുന്‍ ഗുജറാത്ത് ഡി.ജി.പി. ആര്‍.ബി.ശ്രീകുമാറിന്റെ കേരളത്തില്‍ വര്‍ഗ്ഗീയകലാപങ്ങളും മതസംഘര്‍ഷങ്ങളും കുറയാന്‍ കാരണം പാണക്കാട്ട് തങ്ങളുടെ നിസാര്‍ത്ഥമായ സേവനമാണെന്ന അഭിപ്രായം പഠിക്കാനെങ്കിലും വിജയരാഘവന്‍മാര്‍ തയ്യാറാകണമെന്നും കേരളത്തില്‍ മുഴുവന്‍ സമാധാന സന്ദേശം എത്തിക്കാന്‍ പാണക്കാട്ട് തങ്ങന്‍മാര്‍ വടക്കോട്ടും തെക്കോട്ടും ഒന്നു കാറില്‍ സഞ്ചരിച്ചാല്‍ മതിയെന്നും നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു

Saturday, November 19, 2011

വിവാദകേശം; പൊതുജനങ്ങളെ വഞ്ചിക്കുന്നത്‌ അവസാനിപ്പിക്കണം : പി.ബി. അബ്‌ദുല്‍ റസാഖ്‌ MLA

ബദിയടുക്ക : വിവാദകേശത്തിന്റെ പേരില്‍ പൊതുസമൂഹത്തെ വഞ്ചിച്ചു കൊണ്ടുള്ള പ്രവര്‍ത്തനം കാന്തപുരം വിഭാഗം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന്‌ സുന്നി മഹല്ല്‌ ഫെഡറേഷന്‍ കാസര്‍കോട്‌ ജില്ലാ ജന.സെക്രട്ടറി പി.ബി. അബ്‌ദുല്‍ റസാഖ്‌ എം.എല്‍.എ പ്രസ്‌താപിച്ചു. പ്രവാചകന്‍ പിരഡിക്ക്‌ താഴെ മുടി വളര്‍ത്തിയതായിട്ടോ കെട്ടു കണക്കിന്‌ പ്രവാചക കേശം ആരുടെയെങ്കിലും അടുക്കല്‍ ഉള്ളതായിട്ടോ ഇത്‌ വരെ ആര്‍ക്കും അറിയില്ല എന്നും, അത്തരം പുതിയ വാദവുമായി കാന്തപുരം വിഭാഗം ഇപ്പോള്‍ രംഗത്ത്‌ വന്നിട്ടുള്ളത്‌ സാമ്പത്തിക നേട്ടം കൊയ്യാന്‍ വേണ്ടിയാണെന്നും അത്‌ പ്രവാചകനെ നിന്ദിക്കലാണെന്നും അത്തരം പ്രവര്‍ത്തനം കേരള സമൂഹം വെച്ച്‌ പൊറുപ്പിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം തിന്മക്കെതിരെയുള്ള എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ പ്രക്ഷോഭം അഭിനന്ദനാര്‍ഹമാണെന്നും ഇത്‌ വിജയിപ്പിക്കേണ്ടത്‌ നന്മ കല്‌പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യേണ്ട പൊതു സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. SKSSF കാസര്‍കോട്‌ ജില്ലാ കമ്മിറ്റിയുടെ വിവാദകേശത്തിനും പ്രവാചക നിന്ദയ്‌ക്കും എതിരെ നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ബദിയടുക്കയില്‍ നടന്ന വടക്കന്‍ മേഖല പ്രതിഷേധ പ്രകടനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്‌ത ജില്ലാ മുശാവറ അംഗം പി.വി. അബ്‌ദുസ്സലാം ദാരിമി ആലംപാടി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ജന.സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. ജാബിര്‍ ചെമ്മാട്‌ എല്‍.സി.ഡി ക്ലിപ്പിങ്ങ്‌ സഹിതം വിഷയം അവതരിപ്പിച്ച്‌ സംസാരിച്ചു. എന്‍.എ. നെല്ലിക്കുന്ന്‌ എം.എല്‍.എ, അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹാരിസ്‌ ദാരിമി ബെദിര, എം.എ. ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, ഹബീബ്‌ ദാരിമി പെരുമ്പട്ട, മൊയ്‌തീന്‍ ചെര്‍ക്കള, ഇ.പി. ഹംസത്തു സഅദി, എസ്‌.പി.സലാഹുദ്ദീന്‍, ഫസലുറഹ്‌മാന്‍ ദാരിമി, കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍, സുബൈര്‍ ദാരിമി പൈക്ക, സി.പി. മൊയ്‌തു മൗലവി, ആലിക്കുഞ്ഞി ദാരിമി, മുനീര്‍ ഫൈസി ഉക്കിനടുക്ക, റസാഖ്‌ അര്‍ഷദി കുമ്പഡാജ, സയ്യിദ്‌ ഹുസൈന്‍ തങ്ങള്‍, ഹനീഫ്‌ ഹുദവി ദേലംപാടി, കെ.എല്‍. ഹമീദ്‌ ഫൈസി, കെ.എച്ച്‌. അഷ്‌റഫ്‌ ഫൈസി കിന്നിംഗാര്‍, ഫാറൂഖ്‌ കൊല്ലമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.

Tuesday, November 15, 2011

മുസ്‌ലിം വിദ്യാര്‍ഥിനി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2011-12 വര്‍ഷത്തില്‍ ഒന്നാംവര്‍ഷ ബിരുദപഠനം മുതല്‍ ഉന്നതവിദ്യാഭ്യാസം തേടുന്ന ഗവണ്‍മെന്റ്, ഗവണ്‍മെന്റ് എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കും ലത്തീന്‍ ക്രിസ്താനികള്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും (പട്ടികജാതി വേളാര്‍ സമുദായം) 5000 സ്‌കോളര്‍ഷിപ്പുകളും 2000 ഹോസ്റ്റല്‍ സ്റ്റൈപ്പന്റും നല്‍കും. കൂടാതെ പൊതുപ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ മെരിറ്റില്‍ സ്വാശ്രയ സ്ഥാപനങ്ങളില്‍ ഒന്നാംവര്‍ഷം പഠിക്കുന്ന മുസ്‌ലിം, ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും (പട്ടികജാതി, വേളാര്‍ സമുദായം) ഈ സ്‌കോളര്‍ഷിപ്പ് അഥവാ ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് അനുവദിക്കും. ആദ്യവര്‍ഷം അപേക്ഷിക്കാന്‍ കഴിയാതെ പോയ വിദ്യാര്‍ഥിനികള്‍ക്ക് തുടര്‍വര്‍ഷങ്ങളില്‍ അപേക്ഷിക്കാം. ഏതുവര്‍ഷമാണോ അപേക്ഷിക്കുന്നത് ആ വര്‍ഷ സ്‌കോളര്‍ഷിപ്പ് / ഹോസ്റ്റല്‍ സെ്‌പെപ്പന്റിന് ആയിരിക്കും അപേക്ഷ പരിഗണിക്കുക.
വിശദവിവരങ്ങള്‍: കോഴ്‌സ്, സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം, അനുവദിക്കുന്ന പ്രതിവര്‍ഷ തുക എന്ന ക്രമത്തില്‍. ബിരുദം-3000-3000 രൂപ, ബിരുദാനന്തര ബിരുദം-1000-4000 രൂപ, പ്രൊഫഷണല്‍ കോഴ്‌സ്-1000-5000 രൂപ, ഹോസ്റ്റല്‍ സ്റ്റൈപ്പന്റ്-2000-10000 രൂപ.
അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ www.dcescholarship.kerala.gov.in നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന ഫോറത്തില്‍ നിര്‍ദ്ദിഷ്ട വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കുക. സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പിയെടുത്ത് നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമര്‍പ്പിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി നവംബര്‍ 14 മുതല്‍ 30 വരെ. മറ്റ് വിശദാംശങ്ങള്‍www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റില്‍.

Monday, November 14, 2011

12 മദ്‌റസകള്‍ക്ക്‌ അംഗീകാരം

കോഴിക്കോട്‌ : സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ നിര്‍വ്വാഹകസമിതി കോഴിക്കോട്‌ സമസ്‌തകോണ്‍ഫറന്‍സ്‌ ഹാളില്‍ പ്രസിഡണ്ട്‌ ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജനറല്‍സെക്രട്ടറി പി.കെ.പി. അബ്‌ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
പുത്തിഗെ-ഹണ്ടേലു നൂറുല്‍ ഇസ്‌ലാം മദ്‌റസ(ദക്ഷിണകന്നഡ), കുറ്റിയില്‍ പീടിക ഹിദായത്തുസ്വിബ്‌യാന്‍മദ്‌റസ(കണ്ണൂര്‍), മാമ്പിലാക്കല്‍ മിസ്‌ബാഹുല്‍ ഹുദാ മദ്‌റസ, പാറന്നൂര്‍ മദ്‌റസത്തുന്നൂര്‍ (കോഴിക്കോട്‌), തുണിക്കനകം-കാട്ടുമുണ്ട നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ (മലപ്പുറം), ഉദയാകോളനി നൂറുല്‍ ഇസ്‌ലാം മദ്‌റസഎറണാകുളം), ആനപ്പാറ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, അക്കോണം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, നീരാവില്‍ മദ്‌റസത്തുല്‍ ജലാലിയ്യ (കൊല്ലം), ബൈപാസ്‌ റോഡ്‌- ഉക്കടം കേരള മുസ്‌ലിം ജമാഅത്ത്‌ യത്തീംഖാനമദ്‌റസ (കോയമ്പത്തൂര്‍), ഹിദ്ദ്‌ അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ (ബഹ്‌റൈന്‍), സമദ്‌ഷാന്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസഒമാന്‍) എന്നീ 12 മദ്‌റസകള്‍ക്ക്‌ അംഗീകാരം നല്‍കി. ഇതോടെ സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9091 ആയി ഉയര്‍ന്നു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍, ടി.കെ. പരീക്കുട്ടി ഹാജി, എം.സി.മായിന്‍ഹാജി, ഹാജി.കെ.മമ്മദ്‌ ഫൈസി, പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി, എം..ഖാസിംമുസ്‌ലിയാര്‍, എം.കെ..കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, കെ.എം.അബ്‌ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.ടി. ഹംസമുസ്‌ലിയാര്‍ വയനാട്‌, . അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കെ. ഉമ്മര്‍ ഫൈസി മുക്കം, .മൊയ്‌തീന്‍ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു.

Friday, November 11, 2011

വിവാദകേശം ജനങ്ങള്‍ വഞ്ചിതരാകരുത് : സൈനുല്‍ ആബിദീന്‍ തങ്ങള്‍

തളങ്കര: വിവാദകേശത്തിന്റെ പേരില്‍ കാന്തപുരം വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രവാചകനെ നിന്ദിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണെന്നും ആയതിനാല്‍ അത്തരം വിവാദകേശങ്ങളുടെ പേരില്‍ നിഷ്‌കളങ്കരായ പൊതുസമൂഹം വഞ്ചിതാവരുതെന്നും സമസ്ത ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ടും മൂടിഗര സംയുക്ത ജമാഅത്ത് ഖാസിയുമായ എന്‍.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പറഞ്ഞു. വിവാദകേശത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിഘടത സുന്നികള്‍ കൊണ്ടുവന്ന വ്യത്യസ്തങ്ങളായ തെളിവുകളൊക്കെയും വ്യാജമാണെന്ന് തെളിഞ്ഞിരിക്കെ അത്തരക്കാര്‍ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് പ്രസ്തുത പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കലാണ് സമുദായിക ഐക്യത്തിന് അഭികാമ്യം എന്ന് തങ്ങള്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ രണ്ടാം ഘട്ട ആറുമാസ കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിന് വേണ്ടി ചേര്‍ന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സിലര്‍മാരുടെ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സത്താര്‍ പന്തല്ലൂര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, എം.എ.ഖലീല്‍, മൂഹമ്മദ് ഫൈസി കജ, താജുദ്ദീന്‍ ദാരിമി പടന്ന, കെ.എം.ഷറഫുദ്ദീന്‍, ഹബീബ് ദാരിമി പെരുമ്പട്ട, മുഹമ്മദലി നീലേശ്വരം, സയ്യീദ് ഹാദി തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ആലിക്കുഞ്ഞി ദാരിമി, ഫാറൂഖ് കൊല്ലമ്പാടി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ഫൈസല്‍ ദാരിമി, ഹനീഫ് ഹുദവി ദേലംപാടി, കെ.എച്ച്. അഷ്‌റഫ് ഫൈസി, ഹമീദ് നദ്‌വി, യൂസഫ് ഹുദവി, ഖാദര്‍ അത്തൂട്ടി, നാഫിഅ് അസ്അദി, സിറാജുദ്ദീന്‍ ഖാസിലൈന്‍, സി.പി.മൊയ്തു മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു

Tuesday, November 1, 2011

എസ്.കെ.എസ്.എസ്.എഫ് കൗണ്‍സില്‍ ക്യാമ്പ് 9ന് തളങ്കരയില്‍

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ രണ്ടാം ഘട്ട ആറുമാസത്തെ കര്‍മ്മപദ്ധതി തയ്യാറാക്കുന്നതിന് ജില്ലാകൗണ്‍സിലര്‍മാരുടെ ക്യാമ്പ് നവംബര്‍ 9ന് ബുധനാഴ്ച രാവിലെ 10.30 മുതല്‍ വൈകുന്നേരം 4 മണി വരെ തളങ്കര കുന്നില്‍ ഖാസി ഹാജി അബ്ദുറഹ്മാന്‍ മുസ്ലീയാര്‍ ഇസ്ലാമിക് എഡ്യുക്കേഷന്‍ സെന്ററില്‍ വെച്ച് നടക്കും. മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങളും സംബന്ധിക്കണമെന്ന് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.

ബലി പെരുന്നാള്‍ നവം:7ന് തിങ്കളാഴ്‌ച, അറഫ നോമ്പ് ഞായറാഴ്ച

കോഴിക്കോട്‌: ദുല്‍ഖഅദ്‌ 29നു മാസപ്പിറവി കണ്‌ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഹിജ്ജ: ഒന്ന്‌ ഒക്‌ടോബര്‍ 28 ന് ശനിയാഴ്‌ച ആരംഭിച്ചുവെന്നും തദടിസ്ഥാനത്തില്‍ കേരളത്തില്‍ ബലിപെരുന്നാള്‍ നവംബര്‍ ഏഴിന്‌ തിങ്കളാഴ്‌ചയായിരിക്കുമെന്നും ഖാസിമാരായ പാണക്കാട്‌ സയ്യിദ് ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോഴിക്കോട്‌ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, മലപ്പുറം ഖാസി ഒ പി എം മുത്തുക്കോയതങ്ങള്‍ എന്നിവര്‍ പ്രഖ്യാ പിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളും മറ്റു മുസ്ലിം സംഘടനാ നേതാക്കളും അപ്രകാരം അറിയിച്ചിട്ടുണ്ട്. ഈ ക്രമത്തില്‍ അറഫ നോമ്പ് അനുഷ്ടിക്കേണ്ടത് ഞായറാഴ്ച യായിരിക്കും.
അതെ സമയം മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യയിലും പരിസര ഗള്‍ഫ്‌ രാഷ്ട്രങ്ങളിലും ബലിപെരുന്നാള്‍ 6 ന് ഞായറാഴ്ചയാണ്. സൗദി അറേബ്യയിലെ സുപ്രീം ജുഡിഷ്യറി കൗണ്‍സിലാണ് ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്‌.