Sunday, July 31, 2011

വിശുദ്ധ റമദാന്‍... ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങള്‍

ഷഹീദേ മില്ലത്ത്: സി. എം . അബ്ദുല്ല മൌലവി.

ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളായ അഞ്ചു കാര്യങ്ങളില്‍ നാലാമത്തെതാണ് റമദാന്‍ വ്രതം. അത് മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമായ ഇബാദത്താണ്. ഹിജ്‌റ രണ്ടാം വര്‍ഷം ശഅബാന്‍ മാസത്തിലാണ് റമദാന്‍ വ്രതം ആദ്യമായി നിര്‍ബന്ധമാക്കപ്പെട്ടത്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളെ, നിങ്ങളുടെ മുന്‍കാമികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും പ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭയാനുസാരികള്‍ വേണ്ടി'' (2:183)

വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യങ്ങളില്‍ ഏറ്റവും മുഖ്യമായതാണ് തഖ്‌വയെന്ന് ഈ സൂക്തത്തില്‍ നിന്നും വ്യക്തമാകുന്നു. തഖ്‌വയില്ലാത്ത വ്രതാനുഷ്ഠാനത്തിന് വലിയ നേട്ടമൊന്നുമില്ല. പകല്‍ സമയങ്ങളില്‍ ഭക്ഷണ പാനീയാദികങ്ങള്‍ ഒഴിച്ചുകൊണ്ടും വിവിധങ്ങളായ വികാര മോഹങ്ങള്‍ അടക്കി അമര്‍ത്തിക്കൊണ്ടും അതേയവസരം സദ്‌വിചാരങ്ങളിലും സുകൃതങ്ങളിലും വ്യാപൃതരായിക്കൊണ്ടും രാത്രികളില്‍ തറാവീഹ് നിസ്‌കാരം തുടങ്ങിയ ഇബാദത്തുകള്‍ ദീര്‍ഘനേരം നടത്തിക്കൊണ്ടും തുടര്‍ച്ചയായി ഒരു മാസം ചെലവഴിക്കുന്ന ഏതൊരു സത്യവിശ്വാസിയിലും ആത്മശുദ്ധിയും ഭക്തിയും വര്‍ധിക്കാതിരിക്കുകയില്ല. വ്രതാനുഷ്ഠാനത്തിന്റെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ചില വ്യവസ്ഥകളും നിയമങ്ങളും ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. റസൂലുല്ലാഹി (സ്വ) അരുള്‍ ചെയ്തിരിക്കുന്നു: നിങ്ങളിലൊരാള്‍ക്ക് വ്രതാനുഷ്ഠാന ദിനം വന്നാല്‍ ദുഷിച്ച വാക്കുകള്‍ പറയുകയോ അനാവശ്യം സംസാരിക്കുകയോ ചെയ്യരുത്. അവനെ വല്ലവനും ചീത്തപറയുകയോ കയ്യേറ്റം ചെയ്യാന്‍ ഒരുമ്പെടുകയോ ചെയ്താന്‍ താന്‍ നോമ്പുകാരനാണെന്ന് പറഞ്ഞുകൊള്ളട്ടെ. (ബുഖാരി, മുസ്‌ലിം)

നോമ്പിന്റെ യഥാര്‍ഥ ഫലം കൈവരുത്തുവാന്‍ സാധിക്കണമെങ്കില്‍ ബഹുവന്ദ്യരായ ഗസ്സാലി ഇമാം അടക്കമുള്ള മഹാരഥന്മാര്‍ എടുത്തുപറഞ്ഞിട്ടുള്ള മര്യാദകള്‍ പാലിക്കേണ്ടതി ഇത്യന്താപേക്ഷിതമാണ്. അവര്‍ രേഖപ്പെടുത്തിയ ആറു കാര്യങ്ങള്‍ ഇവിടെ ചുരുക്കി വിവരിക്കാം:

ഒന്നാമത്തെത്, നോമ്പുകാരന്‍ തന്റെ നോട്ടം അസ്ഥാനത്തു പതിയുന്നതില്‍നിന്നും സൂക്ഷിക്കുകയെന്നതാണ്. നോമ്പുസമയങ്ങളില്‍ തങ്ങളുടെ ഭാര്യയുടെ നോരെപോലും വികാരത്തോടെ ദൃഷ്ടി പായിക്കരുതെന്ന് പറയപ്പെട്ടിരിക്കുന്നു. എന്നിരിക്കെ അന്യസ്ത്രീകളെപ്പറ്റി പറയേണ്ടതില്ലല്ലോ. കളി തമാശ പോലത്തോ കാര്യങ്ങളിലേക്കും നോട്ടം പതിയാതെ സൂക്ഷിക്കണം. 'നോട്ടം ഇബ്‌ലീസിന്റെ അസ്ത്രങ്ങളില്‍നിന്നുള്ള ഒരു അസ്ത്രമാണ്; അല്ലാഹുവിനെക്കുറിച്ചുള്ള ഭയംകൊണ്ട് ഒരാള്‍ അതിനെ സൂക്ഷിക്കുകയാണെങ്കില്‍ അല്ലാഹു അവന് ഈമാനിന്റെ പ്രകാശം പ്രദാനം ചെയ്യുന്നതാകുന്നു. അതിന്റെ മധുരവും രുചിയും അവന്റെ ഹൃദയത്തില്‍ ഉടന്‍തന്നെ അനുഭവപ്പെടുന്നതുമാണ്.' എന്ന് പ്രവാചകര്‍ അരുള്‍ ചെയ്തിട്ടുണ്ട്.

നാവിനെ സൂക്ഷിക്കലാണ് രണ്ടാമത്തെ കാര്യം. കളവ്, ഏഷണി, അനാവശ്യ സംസാരം, പരദൂഷണം, വൈരാഗ്യത്തോടുകൂടിയുള്ള വാക്കുകള്‍ മുതലായ എല്ലാറ്റില്‍നിന്നും നോമ്പുകാരന്‍ നാവിനെ സൂക്ഷിക്കണം.

മൂന്നാമത്തെ സംഗതി കര്‍ണ്ണത്തെ സൂക്ഷിക്കലാണ്. നാവുകൊണ്ട് പറയല്‍ നിരോധിക്കപ്പെട്ട എല്ലാ കാര്യങ്ങളും ശ്രവിക്കലും പാടില്ലാത്തതാണ്. പരദൂശണം ശ്രവിക്കുന്നവനും അതു പറയുന്നവനും പാപത്തില്‍ തുല്യരാണ് എന്ന് നബി തങ്ങള്‍ പറഞ്ഞിരിക്കുന്നു.

നാലാമത്തെ കാര്യം മറ്റെല്ലാ അവയവങ്ങളെയും സൂക്ഷിക്കലാണ്. നിരോധിക്കപ്പെട്ട വസ്തുവിനെ പിടിക്കുന്നതില്‍നിന്ന് കൈയിനെയും തടയപ്പെട്ട സ്ഥലത്തെക്ക് പോകുന്നതില്‍നിന്ന് കാലിനെയും സൂക്ഷിക്കണം. അതുപോലെ, ശരീരത്തിലെ മറ്റേതു അവയവങ്ങളെയും നിരോധിത കാര്യങ്ങള്‍ പ്രവര്‍ത്തച്ചുപോകുന്നതില്‍നിന്നും തടഞ്ഞുനിര്‍ത്തണം. ഹറാമായ ഭക്ഷണം കഴിച്ചുപോകുന്നതില്‍നിന്നും ഉദരത്തെ സൂക്ഷിക്കണം.

നോമ്പുകാരന്‍ സൂക്ഷിക്കേണ്ട അഞ്ചാമത്തെ കാര്യം നോമ്പു തുറക്കുമ്പോള്‍ ഹലാലായ ഭക്ഷണം തന്നെയായാലും അമിതമായി വയര്‍ നിറക്കാതിരിക്കുകയെന്നതാണ്. അതുകൊണ്ട് നോമ്പിന്റെ ഉദ്ദേശ്യ ലക്ഷ്യം നഷ്ടമായിപ്പോകുമെന്നത് സത്യമത്രെ. ശാരീരിക ഇച്ഛകളെയും മൃഗീയ സ്വഭാവങ്ങളെയും അകറ്റിയമര്‍ത്തി മലകിയ്യായ സ്വഭാവത്തെയും പ്രകാശത്തെയും ഊട്ടിയുറപ്പിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുകയെന്ന പരിപാവനമായ ലക്ഷ്യം വ്രതാനുഷ്ഠാനം വഴി സാധിക്കേണ്ടതുണ്ട്. അതിനുവേണ്ടി രാത്രി സമയത്തായാലും അമിതാഹാരം ഉപേക്ഷിക്കേണ്ടത് അനിവാര്യമാണ്.

ആറാമത്തെ കാര്യം, നോമ്പു നോറ്റ ശേഷം അത് അല്ലാഹുവിന്റെ അടുക്കല്‍ സ്വീകരിക്കപ്പെട്ടിരിക്കുമോ എന്ന ഭയം നിലനിര്‍ത്തലാണ്. മറ്റെല്ലാ ഇബാദത്തുകള്‍ക്കു ശേഷവും ആവശ്യമായ ഒരു കാര്യമാണിത്. നിയ്യത്ത് ദോഷംകൊണ്ട് പല ഇബാദത്തുകളും അല്ലാഹുവിന്റെ അടുത്ത് സ്വീകരിക്കപ്പെടാതെ തള്ളപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍, വ്രതാനുഷ്ഠാനങ്ങളിലും മറ്റെല്ലാ ആരാധനകളിലും ഇഖ്‌ലാസ് നിലനിര്‍ത്താന്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതാണ്.

ഇവയില്‍ പലതും നോമ്പുകാരല്ലാത്തവര്‍ക്കും അത്യാവശ്യമാണെങ്കിലും നോമ്പുകാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അവയെല്ലാം സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്തുകൊണ്ടുള്ള വ്രതാനുഷ്ഠാനം ഏറ്റവും ഫലപ്രദമായിരിക്കുമെന്നതില്‍ സന്ദേഹമില്ല.

റമദാന്‍ വ്രതം സ്ഥിരപ്പെടല്‍

ശഅബാന്‍ മുപ്പത് ദിവസം പൂര്‍ത്തിയാവല്‍കൊണ്ടും റമദാന്‍ മാസപ്പിറവി കാണല്‍കൊണ്ടും നോമ്പ് നിര്‍ബന്ധമാകുന്നതാണ്. ശഅബാന്‍ മുപ്പത് പൂര്‍ത്തിയാവാതെയും നഗ്ന ദൃഷ്ടിക്കു ചന്ദ്രമാസപ്പിറവി ഗോചരീഭവിക്കാതെയും കണക്കിനെ ആധാരമാക്കി ഉദയ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ മാസപ്പിറവി നിര്‍ണ്ണയം നടത്തുന്നത് ഇസ്‌ലാമികമല്ല. 'റമദാന്‍ മാസപ്പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുക; മേഘാവൃതമാണെങ്കില്‍ നിങ്ങള്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക' എന്ന അനിഷേധ്യ നബി വചനം ഇക്കാര്യം സുവ്യക്തമാക്കുന്നുണ്ട്.

മാസപ്പിറവി കണ്ടതായി ശറഇയ്യായ ഖാസിയുടെ മുമ്പില്‍ സ്ഥിരീകൃതമായാല്‍ മാസാരംഭം സാര്‍വത്രികമാവുകയും എല്ലാവര്‍ക്കും നോമ്പ് നിര്‍ബന്ധമാവുകയും ചെയ്യും. റമദാന്‍ മാസം ഖാസിയുടെ അടുക്കല്‍ സ്ഥിരപ്പെടാന്‍ വിശ്വാസ യോഗ്യനായ ഒരു പുരുഷന്റെ സാക്ഷി മതിയാകുന്നതാണ്. എന്നാല്‍, ശവ്വാല്‍ അടക്കമുള്ള മറ്റു മാസങ്ങള്‍ സ്ഥിരപ്പെടാന്‍ രണ്ടു സാക്ഷികള്‍ തന്നെ ആവശ്യമാണ്. ഒരു നാട്ടില്‍ റമദാന്‍ മാസപ്പിറവി സ്ഥിരപ്പെട്ടു കഴിഞ്ഞാല്‍ ഉദയസ്ഥാനം മാറ്റമില്ലാത്ത, മാസം സ്ഥിരീകരിച്ച ഖാസിയുടെ കീഴിലുള്ള, അയല്‍ നാട്ടുകാര്‍ക്കും അത് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. മാസപ്പിറവിയെ സംബന്ധിച്ച് ഉദയാസ്തമയ മാറ്റം എന്താണെന്ന് അറിയണമെല്ലോ. ഇതിനെക്കുറിച്ച് ഇബ്‌നു ഹജറുല്‍ ഹൈത്തമീ (റ) തുഹ്ഫയില്‍ എഴുതിയത് ഇങ്ങനെയാണ്: 'മാസപ്പിറവി ഒരിടത്തു കണ്ടാല്‍ മിക്കവാറും മറ്റെ സ്ഥലത്ത് കാണാതിരിക്കുന്ന വിധം രണ്ടു ദിക്കുകള്‍ തമ്മില്‍ അകന്നിരിക്കലാണ്' (ഉദയാസ്തമയത്തില്‍ മാറ്റമുണ്ടായിരിക്കുകയെന്നതിന്റെ വിവക്ഷ.) ഇതിനൊരു വിശദീകരണമെന്നോണം അല്ലാമാ ബാമഖ്‌റമ (റ) യുടെ വാക്കുകള്‍ ഇവിടെ ഉദ്ദരിക്കാം: രണ്ടു ദിക്കുകള്‍ തമ്മില്‍ രാപ്പകലിന്റെ കാര്യത്തില്‍ എട്ടു ഡിഗ്രി (32 മിനുട്ട്) യോ കുറവോ വ്യത്യാസമാണുള്ളതെങ്കില്‍ അത്തരം രണ്ടു ദിക്കുകള്‍ ഉദയാസ്തമനം വ്യത്യാസമില്ലാത്തതാണ്. മറിച്ച്, വര്‍ഷത്തില്‍ ഏതെങ്കിലും ഒരു കാലത്ത് മേല്‍പറഞ്ഞതിലധികം വ്യത്യാസമുണ്ടായാല്‍ അവ ഉദയാസ്തമനത്തില്‍ മാറിയവയോ സംശയത്തിന്റെ പരിധിയില്‍ പെട്ടവയോ ആയ നാടുകളാണ്.' (ഖയ്യാത്ത്) സംശയാസ്പദമായതിന് ഉദയാസ്തമനത്തില്‍ മാറ്റമുള്ള നാടുകളുടെ വിധിയാണുള്ളതെന്നത് സ്മര്യമത്രെ.

നോമ്പെടുക്കേണ്ടവര്‍ ആരൊക്കെ?

ശറഇന്റെ മറ്റു വിധികള്‍ പോലെ ബുദ്ധി സ്ഥിരതയുള്ളവരും പ്രായപൂര്‍ത്തിയെത്തിയവരുമായ ആളുകള്‍ക്കാണ് റമദാന്‍ നോമ്പ് നിര്‍ബന്ധമുള്ളത്. ഇവിടെ അല്‍പം വിശദീകരണം ആവശ്യമാണ്. യാത്രക്കാര്‍ക്കും നോമ്പ് നോല്‍ക്കല്‍ വിഷമമുള്ള രോഗികള്‍ക്കും റമദാനില്‍തന്നെ നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമില്ല. നോനമ്പ് ഉപേക്ഷിക്കാം. പക്ഷെ, പിന്നീട് അത് നിര്‍വഹിച്ച് ബാധ്യത തീര്‍ക്കണം. വിഷമമൊന്നും തോന്നുന്നില്ലെങ്കില്‍ യാത്രാവേളയില്‍ നോമ്പനുഷ്ഠിക്കലാണ് യാത്രക്കാരന് നല്ലത്. പക്ഷെ, നിര്‍ബന്ധമില്ല. ആര്‍ത്തവ രക്തവും പ്രസവ രക്തവും വന്നുകൊണ്ടിരിക്കുന്ന കാലമാണെങ്കില്‍ സ്ത്രീകള്‍ നോമ്പെടുക്കല്‍ ഹറാമാണ്. റമദാന്‍ കഴിഞ്ഞു ശുദ്ധി കാലം വന്നാല്‍ വിട്ടുപോയ എണ്ണം പൂര്‍ത്തിയാക്കണം. ഗര്‍ഭിണികളും മുലകൊടുക്കുന്ന സ്ത്രീകളും കുട്ടിക്ക് ദോഷം വരുമെന്ന് കണ്ടാല്‍ നോമ്പ് ഉപേക്ഷിക്കുന്നതിന് വിരോധമില്ല. പക്ഷെ, ഖളാ വീട്ടുകയും അതിനുപുറമെ ഫിദ്‌യ നല്‍കുകയും വേണം. ഒരു നോമ്പിന് ഒരു മുദ്ദ് ഭക്ഷണ പദാര്‍ത്ഥം പ്രദാനം ചെയ്യുകയാണ് ഫിദ്‌യ. വാര്‍ധക്യംകൊണ്ടോ തീരാ രോഗംകൊണ്ടോ കഷ്ടപ്പെടുന്നവര്‍ മോചനം അപ്രതീക്ഷിതമായി കണ്ടാല്‍ നോമ്പനുഷ്ഠിക്കേണ്ടതില്ല. പകരം ഒരു നോമ്പിന് ഒരു മുദ്ദ് എന്ന ഫിദ്‌യ ദാനമായി നല്‍കിയാല്‍ മതി. ഖളാ വീട്ടുന്ന പ്രശ്‌നവുമില്ല.

നോമ്പുള്ള സ്ഥിതിയില്‍ പ്രായപൂര്‍ത്തിയിലെത്തുകയോ രോഗം മാറുകയോ യാത്ര അവസാനിക്കുകയോ ചെയ്താല്‍ നോമ്പ് മുറിക്കാന്‍ പാടില്ല. പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്. നോമ്പില്ലാത്ത സ്ഥിതിയിലാണ് ഇവയുണ്ടായതെങ്കില്‍ നോമ്പുകാരെപ്പോലെ പിടിച്ചുനില്‍ക്കല്‍ സുന്നത്താണ്. അതുപോലെ പകല്‍ സമയത്ത് ആര്‍ത്തവം, പ്രസവ രക്തം എന്നിവ അവസാനിച്ചവര്‍ക്കും ഭ്രാന്ത് മാറിയവര്‍ക്കും ഇസ്‌ലാമില്‍ പ്രവേശിച്ചവര്‍ക്കും പിടിച്ചുനില്‍ക്കല്‍ സുന്നത്തുണ്ട്.

വ്രതമനുഷ്ഠിക്കേണ്ടത് എങ്ങനെ?

ഓരോ നോമ്പിനു വേണ്ടിയും രാത്രിയില്‍ നിയ്യത്ത് ചെയ്യുക. അഥവാ, നാളെ താന്‍ നോമ്പു നോല്‍കുന്നതാണെന്ന് മനസ്സില്‍ ഉറപ്പിക്കുക. ഫജ്‌റ് (പ്രഭാതം) മുതല്‍ അസ്തമാനം വരെ നോമ്പിനെ വിനാശപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യാതെ സൂക്ഷിക്കുക. ഇതാണ് നോമ്പെടുക്കുന്നതിന്റെ സംക്ഷിപ്ത രൂപം. നോമ്പിന്റെ രണ്ടു ഫര്‍ളുകളും ഇവ തന്നെ.

എല്ലാ ഓരോ നോമ്പിനും പ്രത്യേകം നിയ്യത്ത് വേണം. റമദാന്‍ തുടങ്ങുമ്പോള്‍ തന്നെ ഈ മാസത്തിലെ എല്ലാ നോമ്പും ഞാന്‍ അനുഷ്ഠിക്കുന്നതാണെന്ന് മൊത്തത്തില്‍ കരുതിയാല്‍ പോരാ. (അത് മതിയെന്നാണ് മാലികീ മദ്ഹബില്‍ പറയുന്നത്.) ഫര്‍ള് നോമ്പുകളുടെ നിയ്യത്ത് രാത്രിയില്‍തന്നെ ആയിരിക്കണമെന്നത് നിര്‍ബന്ധമുണ്ട്. രാത്രിയില്‍ നിയ്യത്ത് ചെയ്യാത്തവര്‍ക്ക് നോമ്പില്ലെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. അബൂ ഹനീഫ (റ) വിന്റെ അഭിപ്രായത്തില്‍ കാലത്ത് നിയ്യത്ത് ചെയ്താലും മതിയാവുന്നതാണ്. സുന്നത്ത് നോമ്പാണെങ്കില്‍ ശാഫിഈ മദ്ഹബും ഇതുതന്നെയാണ് പറയുന്നത്. ഏത് നോമ്പാണ് നോല്‍ക്കുന്നതെന്ന് വക തിരിക്കല്‍ ആവശ്യമാണ്. അദാഓ ഖളാഓ എന്നതും വ്യക്തമാക്കണം. റമദാന്‍ നോമ്പിന്റെ നിയ്യത്തിന്റെ പരിപൂര്‍ണ്ണ രൂപം ഇങ്ങനെ:

''ഈ കൊല്ലത്തിലെ റമദാന്‍ മാസത്തിലെ നിര്‍ബന്ധ നോമ്പിനെ അദാആയി, അല്ലാഹുവിന് വേണ്ടി, നാളെ നിര്‍വ്വഹിക്കുവാന്‍ ഞാന്‍ കരുതി.''

''റമദാനിലെ നാളത്തെ നോമ്പിനെ ഞാന്‍ കരുതി'' എന്നു മാത്രമായാലും നിയ്യത്ത് മതിയാകുന്നതാണ്. നിയ്യത്ത് ചെയ്യുമ്പോള്‍ നോമ്പിന്റെ രൂപം മനസ്സില്‍ കൊണ്ടുവരണം. നിയ്യത്ത് മനസ്സില്‍ മാത്രമേ നിര്‍ബന്ധമുള്ളൂ. വാക്കാല്‍ കൊണ്ടുവരല്‍ സുന്നത്താണ്.

നോമ്പിനെ മുറിക്കുന്ന കാര്യങ്ങള്‍

നോമ്പിന്റെ രണ്ടാമത്തെ ഫര്‍ള് നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങളെ വര്‍ജ്ജിക്കലാണെന്ന് പറഞ്ഞുവെല്ലോ. നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് വിവരിക്കാം:

1. സംയോഗം: ഇന്ദ്രിയ സ്ഖലനമുണ്ടായില്ലെങ്കിലും വെറും സംയോഗം തന്നെ നോമ്പിനെ അസാധുവാക്കുന്നതാണ്. മനുഷ്യേതര ജന്തുക്കളുടെ ഗുഹ്യസ്ഥാനങ്ങളിലായാലും നോമ്പ് മുറിയും.

2. ശുക്ലസ്ഖലനമുണ്ടാക്കല്‍: ഏത് തരം പ്രവര്‍ത്തനങ്ങള്‍കൊണ്ടും ശുക്ലസ്ഖലനമുണ്ടാക്കിയാല്‍ നോമ്പ് ദുര്‍ബലപ്പെടുന്നതാണ്. ചിന്ത, സ്വപ്നം എന്നിവ കാരണം സ്ഖലനം സംഭവിച്ചാല്‍ നോമ്പ് മുറിയില്ല.

3. മന:പൂര്‍വം ഛര്‍ദ്ദിക്കല്‍ മുഖേന നോമ്പ് മുറിയും. സ്വമേധയാ ഛര്‍ദ്ദിയുണ്ടായാല്‍ കുഴപ്പമില്ല.

4. വായു അല്ലാത്ത ഏതെങ്കിലും വസ്തു അകത്തുവന്നുചേര്‍ന്നാല്‍ നോമ്പ് മുറിയും. എന്നാല്‍, ഇങ്ങനെ വന്നു ചേരുന്നത് ശരീരത്തിലെ തുറക്കപ്പെട്ട ദ്വാരത്തില്‍കൂടിയായിരിക്കണം. രോമകൂപങ്ങളില്‍കൂടി വല്ലതും കടന്നാല്‍ നോമ്പ് മുറിയുകയില്ല. വായ, മൂക്ക്, ചെവി, മുലക്കണ്ണ്, മലദ്വാരം എന്നീ മാര്‍ഗങ്ങളിലൂടെ ദ്രവ ഖര വസ്തുക്കള്‍ ഉള്ളിലെത്തല്‍കൊണ്ട് നോമ്പ് മുറിയും. ബീടി, സിഗരറ്റ്, ചുരുട്ട് മുതലായവയുടെ പുകയില്‍ തടിയുള്ള വസ്തുകൂടി അടങ്ങിയിരിക്കുന്നതിനാല്‍ ആ പുക അകത്ത് കടന്നാലും നോമ്പ് മുറിയുമെന്നതില്‍ സംശയമില്ല. തലക്കോ വയറിനോ ഏറ്റ മുറിവുകളില്‍ക്കൂടി തലച്ചോറിലേക്കോ വയറ്റകത്തിലേക്കോ ചെന്നു ചേര്‍ന്നാലും നോമ്പ് മുറിയും. 'അകത്തേ'ക്ക് ചെല്ലാതെ മാംസത്തിലോ ഞരമ്പിലോ മാത്രം താഴ്ത്തുന്ന ഇഞ്ചക്ഷന്‍ മൂലം നോമ്പ് മുറിയുകയില്ല.

പകല്‍ മുഴുവന്‍ ഉറങ്ങിയത്‌കൊണ്ട് നോമ്പ് ഇല്ലാതാവുകയില്ല. എന്നാല്‍, പകല്‍ മുഴുവന്‍ ബോധക്ഷയമോ മത്തോ പിടിപെട്ടാല്‍ നോമ്പ് കിട്ടുകയില്ല. ഭ്രാന്ത് അല്‍പനേരം ഉണ്ടായാലും നോമ്പ് മുറിഞ്ഞുപോകും.

സുന്നത്തുകള്‍

പ്രഭാതത്തിനു മുമ്പ് അത്താഴം കഴിക്കല്‍ സുന്നത്താണ്. രാത്രി പാതിരാ കഴിഞ്ഞ ശേഷം അല്‍പം വെള്ളം കുടിച്ചാലും ഇത് സാധ്യമാകും. ഈത്തപ്പഴം, കാരക്ക എന്നിവകൊണ്ടായിരിക്കല്‍ സുന്നത്താണ്. കഴിയുന്നത്ര പിന്തിപ്പിക്കലും നല്ലതുതന്നെ. പക്ഷെ, പ്രഭാതം വന്നുകഴിഞ്ഞുവോ എന്ന സംശയത്തിന് ഇടവരത്തക്കവിധം പിന്തിപ്പിക്കരുത്. അത്താഴ സമയത്ത് സുഗന്ധം ഉപയോഗിക്കലും സുന്നത്താണ്. ജനാബത്തുണ്ടെങ്കില്‍ പ്രഭാതത്തിനു മുമ്പുതന്നെ കുളിക്കല്‍ നല്ലതാണ്. പക്ഷെ, നിര്‍ബന്ധമില്ല. പ്രഭാതത്തോടുകൂടിയാണ് നോമ്പിന്റെ ആരംഭം. നോമ്പു മുറിയുന്ന കാര്യങ്ങളെ സൂക്ഷിക്കുന്നതിനു പുറമെ ശറഇല്‍ അനുവദനീയമാണെങ്കിലും ശരീരേഛ പ്രേരിതമായ കാര്യങ്ങള്‍ കേള്‍ക്കുകയോ കാണുകയോ സുഗന്ധങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യാതിരിക്കണം. സുറുമ ഇടരുത്. ഉച്ചക്കു ശേഷം മിസ്‌വാക്ക് ചെയ്യാതിരിക്കുക. കളവ്, പരദൂഷണം, ഏഷണി, അസഭ്യം തുടങ്ങിയവ വര്‍ജ്ജിക്കുക. ഇവ കാരണം നോമ്പിന്റെ വീര്യം നഷ്ടപ്പെട്ടുപോകുന്നതാണ്. വിത്തുകള്‍ കൊറിക്കുകയോ ഭക്ഷണം രുചിനോക്കുകയോ ചെയ്യാതിരിക്കണം. ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുകയും ഇഅ്തികാഫ് വര്‍ധിപ്പിക്കുകയും വേണം. ഒടുവിലത്തെ പത്തുദിവസങ്ങളില്‍ ഇഅ്തികാഫിന്റെ കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മറ്റെല്ലാ ഇബാദത്തുകളും വര്‍ധിപ്പിക്കണം. ദാനധര്‍മങ്ങള്‍ കൂടുതലാക്കണം. ഇങ്ങനെ, സല്‍കര്‍മങ്ങള്‍ വ്യാപൃതനായി പകല്‍സമയങ്ങള്‍ മുഴുവന്‍ കഴിച്ചുകൂട്ടുകയാണ് വേണ്ടത്. സൂര്യാസ്തമനം ഉറപ്പായാല്‍ ഉടനെ നോമ്പ് മുറിക്കലാണ് സുന്നത്. മഗ്‌രിബ് നിസ്‌കാരത്തിന്റെ ജമാഅത്ത് നഷ്ടപ്പെട്ടുപോകില്ലെങ്കില്‍ നിസ്‌കാരത്തിന് മുമ്പുതന്നെ നോമ്പ് മുറിക്കുകയാണ് നല്ലത്. നോമ്പ് മുറിക്കുന്നത് കാരക്കകൊണ്ടായിരിക്കല്‍ സുന്നത്താണ്. ഇല്ലെങ്കില്‍ വെള്ളം മതി. നോമ്പ് തുറന്ന ഉടനെ ഇങ്ങനെ പറയണം:

''അല്ലാഹുമ്മ ലക സ്വുംതു വ അലാ രിസ്ഖിക അഫഥര്‍ത്തു'' (അല്ലാഹുവെ, നിനക്കു വേണ്ടി ഞാന്‍ വ്രതമനുഷ്ഠിച്ചു. നിന്റെ ആഹാരംകൊണ്ടുതന്നെ നോമ്പു മുറിച്ചു.)

വെള്ളംകൊണ്ടാണ് നോമ്പു മുറിച്ചതെങ്കില്‍ ഇങ്ങനെ പറയുക:

''ദഹബല്ലമഉ വബ്തല്ലത്തില്‍ ഉറൂഖു വ സബത്തല്‍ അജ്‌റു ഇന്‍ശാഅല്ലാഹ്'' (ദാഹം അകന്നു; ഞരമ്പുകള്‍ക്ക് നനവ് കിട്ടി; അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലവും സ്ഥിരമായി)

നോമ്പ് തുറപ്പിക്കലും തുറക്കാരോടൊപ്പം ആഹാരം കഴിക്കലും സുന്നത്തുണ്ട്. നോമ്പുകാര്‍ പാലിക്കേണ്ട മുറകള്‍ ഇനിയും ധാരാളമാണ്. ഇവിടെ എല്ലാം രേഖപ്പെടുത്തുന്നില്ല.

നോമ്പ് നിഷിദ്ധമായ ദിവസങ്ങള്‍

രണ്ടു പെരുന്നാള്‍ ദിനങ്ങളിലും ദുല്‍ഹിജ്ജ പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് (അയ്യാമുത്തശ്‌രീഖ്) എന്നീ ദിവസങ്ങളിലും നോമ്പ് ഹറാമാണ്. ശക്കിന്റെ ദിവസങ്ങളിലും നോമ്പ് നിഷിദ്ധമാണ്. (ശഅബാന്‍ ഇരുപത്തിയൊമ്പത്; അങ്ങെങ്ങും മാസംകണ്ടെന്ന് കേട്ടുകേള്‍വി; പക്ഷെ, സ്ഥിരപ്പെട്ടിട്ടില്ല; ഖാസി പ്രഖ്യാപിച്ചിട്ടുമില്ല. ഇതാണ് യൗമുശ്ശക്ക് അഥവാ സംശയ ദിവസം.) ശഅബാന്‍ മാസം പാതിക്കുശേഷവും നോമ്പ് പാടില്ല. എന്നാല്‍, നേര്‍ച്ച, കഫ്ഫാറ, ഖളാ എന്നീ ഇനത്തിലുള്ളതാണെങ്കില്‍ അനുവദനീയമാണ്. അതുപോലെ മുമ്പ് പതിവാക്കിയ നാളുകളായതുകൊണ്ടോ പകുതിക്ക് മുമ്പുള്ളതിനോട് തുടര്‍ന്നുകൊണ്ടോ ആണെങ്കിലും ശഅബാന്‍ പകുതിക്ക് ശേഷം നോമ്പ് അനുവദനീയമാണ്.

തറാവീഹ് നിസ്‌കാരം

റമദാനില്‍ മാത്രം പ്രത്യേകമായി അനുഷ്ഠിക്കുവാനുള്ള ഒരു പ്രത്യേക നിസ്‌കാരമാണ് തറാവീഹ് നിസ്‌കാരം. ഇതിന് ഖിയാമു റമളാന്‍ (റമദാന്‍ നിസ്‌കാരം) എന്നും പേര് പറയും. റമദാനിലും അല്ലാത്ത കാലങ്ങളിലും സുന്നത്തുള്ള വിത്ര്‍ നിസ്‌കാരത്തിന്റെ ഭാഗം തന്നെയാണ് ഇതെന്ന് ചിലര്‍ പറയാറുണ്ട്. അത് തീരെ തെറ്റാണ്. റമദാനിലും മറ്റു കാലങ്ങളിലും വിത്ര്‍ സുന്നത്താണ്. തറാവീഹ് റമദാനില്‍ മാത്രമേ സുന്നത്തുള്ളൂ. നബി (സ്വ) തങ്ങളും സ്വഹാബത്തും നാളിതുവരെയുള്ള മുസ്‌ലിംലോകവും അനുവര്‍ത്തിച്ചുപോന്ന സമ്പ്രദായം ഇതുതന്നെയാണ്.

തറാവീഹ് നിസ്‌കാരത്തിന്റെ റകഅത്തുകളുടെ എണ്ണം ഇരുപതാണ്. ഈരണ്ട് റകഅത്തുകളായിട്ടാണ് നിര്‍വഹിക്കേണ്ടത്. അതിനാല്‍, പത്തു പ്രാവശ്യം സലാം വീട്ടിക്കൊണ്ടാണ് പൂര്‍ത്തിയാക്കേണ്ടത്. ഓരോ റകഅത്തിലും ഫാത്തിഹാ ഓതിയ ശേഷം സൂറത്ത് ഓതല്‍ സുന്നത്തുണ്ട്. ഒരു റമദാനിലെ തറാവീഹില്‍ ഒരു ഖത്തം പൂര്‍ത്തിയാകുന്ന തരത്തില്‍ ഖുര്‍ആനിനെ ഭാഗിച്ച് ഓരോ റകഅത്തിലും ഫാത്തിഹാക്കു ശേഷം ആവശ്യത്തിന് ഓതുന്നതാണ് ഏറെ ഉത്തമം.

തറാവീഹ് ഇരുപത് റക്അത്താണെന്നതില്‍ മഹാരഥന്മാരായ ഫുഖഹാക്കള്‍ക്കിടയില്‍ തര്‍ക്കമില്ല. ഉമര്‍ (റ) വിന്റെ കാലത്ത് ഇക്കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. മുല്ലാ അലിയ്യുല്‍ ഖാരീ ഇപ്രകാരം എഴുതുന്നു: 'അത് (തറാവീഹ്) ഇരുപത് റക്അത്താണെന്നത് ഖുലഫാഉര്‍റാശിദയുടെ നടപടിയാണ്. എന്റെ ഖുലഫാഉര്‍റാശിദയുടെയും ചര്യ മുറുകെ പിടിക്കുകയെന്ന നബി വചനം അവരുടെ നടപടി സ്വീകരിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അപ്പോള്‍ ഇരുപത് റക്അത്ത് സുന്നത്താണെന്നു വന്നു. മശാഇഖുമാരുടെ വാക്കുകളും ഇരുപത് റക്അത്താണെന്ന് തെളിയിക്കുന്നു.'' (മിര്‍ഖാത്ത്)

തറാവീഹ് എട്ടു റക്അത്ത് മാത്രമേയുള്ളൂവെന്ന് വാദിക്കുന്ന ചില ഉല്‍പത്തിഷ്ണുക്കള്‍ ഇക്കാലത്ത് പുറപ്പെട്ടിരിക്കുന്നതുകൊണ്ടാണ് ഇത് അല്‍പം ദീര്‍ഘിച്ചു പറയേണ്ടിവന്നത്. പല തെറ്റുദ്ധാരണകളില്‍നിന്നും ഉടലെടുത്തതാണ് ആ വാദം. അത് തീര്‍ത്തും അവഗണനീയം തന്നെ.

റമദാന്‍ മാസത്തിന്റെ മറ്റൊരു പ്രത്യേകത റമദാന്‍ പതിനാറാം രാവ് മുതല്‍ വിത്ര്‍ നിസ്‌കാരത്തിലെ അവസാന റക്അത്തില്‍ ഖുനൂത്ത് സുന്നത്തുണ്ട് എന്നതാണ്.

ലൈലത്തുല്‍ ഖദ്ര്‍

റമദാന്‍ മാസത്തിലെ ഇബാദത്തുകള്‍ക്ക് മറ്റു കാലത്തെതിനെക്കാള്‍ എഴുപതിരട്ടി കൂടുതല്‍ പ്രതിഫലം കിട്ടുന്നതാണ്. എന്നാല്‍, ഇതിലും എത്രയോ അധികം പ്രതിഫലം ലഭ്യമാകുന്ന ഒരു രാത്രികൂടി റമദാനിലുണ്ട്. അതാണ് ലൈലത്തുല്‍ ഖദ്ര്‍. റമദാനിലെ ഏതു രാത്രിയിലാണ് ഇതെന്ന് നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. റമദാന്‍ 21, 23, 25, 27, 29 എന്നീ രാവുകളില്‍ ഏതെങ്കിലുമൊന്നില്‍ ആകാനാണ് കൂടുതല്‍ സാധ്യത. എല്ലാ വര്‍ഷവും ഒരേ തിയ്യതിക്ക് ആവണമെന്നുമില്ല. മാറി വരികയും ചെയ്യാം. ഇതാണ് ഈ വിഷയത്തില്‍ പണ്ഡിതാഭിപ്രായങ്ങള്‍ക്കിടയിലെ രത്‌നച്ചുരുക്കം. ലൈലത്തുല്‍ ഖദ്‌റിന് ആയിരം മാസത്തെക്കാള്‍ ശ്രേഷ്ഠതയുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഈ സമുദായത്തിന് അല്ലാഹു നല്‍കിയ ഒരു പ്രത്യേക സമ്മാനമാണതെന്ന് നബി (സ്വ) പ്രസ്താവിച്ചിട്ടുമുണ്ട്.

പെരുന്നാള്‍

ഈദുല്‍ ഫിഥ്ര്‍, ഈദുല്‍ അസ്ഹാ എന്നിങ്ങനെ രണ്ടു പെരുന്നാളുകളാണ് നമുക്കുള്ളത്. രണ്ടിലും പെരുന്നാള്‍ നിസ്‌കാരവും പെരുന്നാള്‍ ഖുഥുബയും സുന്നത്താണ്. ഇതിനു പുറമെ ഈദുല്‍ ഫിഥറില്‍ സദകത്തുല്‍ ഫിഥറും ഈദുല്‍ അസ്ഹയില്‍ ഉള്ഹിയ്യത്തും പ്രധാന അമലാണ്. ഫിഥര്‍ സക്കാത്ത് നിര്‍ബന്ധവുമാണ്.

റമദാന്‍ വ്രതത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഈദുല്‍ ഫിഥര്‍ വരുന്നത്. ശവ്വാല്‍ മാസം ഒന്നിനു വരുന്ന ഈദുല്‍ ഫിഥറില്‍ ചെയ്യുവാനുള്ള പ്രധാന കാര്യങ്ങള്‍ ഇവിടെ സംഗ്രഹിക്കാം:

1. സദക്കത്തുല്‍ ഫിഥര്‍

ഇത് രാവിലെ പെരുന്നാള്‍ നിസ്‌കാരത്തിനു മുമ്പുതന്നെ കൊടുത്തുവീട്ടണം. നിസ്‌കാരത്തെക്കാള്‍ പിന്തിക്കല്‍ കറാഹത്തും പെരുന്നാള്‍ പകലിനെ വിട്ടു പിന്തിക്കല്‍ ഹറാമുമാണ്. പിന്തിച്ചാല്‍ കടം വീട്ടല്‍ നിര്‍ബന്ധവുമാണ്. ഓരോരുത്തരും തനിക്കംതാന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ ആളുകള്‍ക്കും വേണ്ടി ഫിഥര്‍ സക്കാത്ത് കൊടുക്കേണ്ടതാണ്. നാട്ടിലെ പ്രധാന ആഹാര സാധനങ്ങളാണ് കൊടുക്കേണ്ടത്. ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ അരി. ഒരാള്‍ക്കു വേണ്ടി ഒരു സ്വാഅ് കൊടുക്കണം. ഇത് ലിറ്റര്‍ കണക്കില്‍ സുമാര്‍ മൂന്നു ലിറ്ററും ഇരുന്നൂറ് മില്ലി ലിറ്ററും വരും. സക്കാത്ത് വാങ്ങാന്‍ അര്‍ഹരായ ആളുകള്‍ക്ക് തന്നെയാണ് ഫിഥര്‍ സക്കാത്തും നല്‍കേണ്ടത്. എന്നാല്‍, ഫിഥര്‍ സക്കാത്ത് കൊടുക്കാനുള്ള ബാധ്യതയുണ്ടാകണമെങ്കില്‍ ധന സക്കാത്തിന് ബാധ്യതയുള്ള ആളായിരിക്കണമെന്നില്ല. പെരുന്നാള്‍ പകലിലെയും തുടര്‍ന്നുവരുന്ന രാത്രിയിലെയും ആഹാര ചെലവുകള്‍, വസ്ത്രം, പാര്‍പിടം, ഭൃത്യന്‍, കടം എന്നിവ കഴിച്ച് ഭാക്കി വരുന്നവരെല്ലാം ഫിഥര്‍ സക്കാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരാണ്. (കടം കണക്കിലെടുക്കേണ്ടതില്ലെന്നും അഭിപ്രായമുണ്ട്.) ആര്‍ക്കുവേണ്ടിയാണോ കൊടുക്കുന്നത് ആ ആള്‍ ഉള്ളിടത്താണ് വിതരണം ചെയ്യേണ്ടത്. ഉദാഹരണമായി ഭാര്യ കാസര്‍കോട്ടും ഭര്‍ത്താവ് ഗള്‍ഫിലുമാണെങ്കില്‍ ഭാര്യയുടെത് കാസര്‍കോട്ടും ഭര്‍ത്താവിന്റെത് ഗള്‍ഫിലും കൊടുക്കണം.

2. പെരുന്നാള്‍ നിസ്‌കാരം

റകഅത്തുകള്‍ രണ്ട്. സൂര്യോദയം മുതല്‍ മധ്യാഹ്നം വരെയ സമയം. ആദ്യത്തെ റകഅത്തില്‍ വജ്ജഹ്തുവിന് ശേഷം ഫാതിഹാക്കു മുമ്പ് ഏഴു തക്ബീറുകള്‍ ചൊല്ലണം. രണ്ടാമത്തെ റക്അത്തില്‍ ഫാത്തിഹഹാക്കു മുമ്പു ഉയര്‍ച്ചക്കു വേണ്ടിയുള്ള തക്ബീറിനു ശേഷം അഞ്ചു തക്ബീറുകളും വേണം. ഇമാമിനെപോലെത്തന്നെ മഅ്മൂമുകളും പ്രസ്തുത തക്ബീറുകള്‍ ഉറക്കെയാണ് പറയേണ്ടത്. ഈ തക്ബീറുകള്‍ക്കിടയില്‍ 'സുബ്ഹാനല്ലാഹി വല്‍ഹംദു ലില്ലാഹി വലാഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍ വലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്' എന്നു പറയല്‍ നല്ലതാണ്. പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷമാണ് പെരുന്നാള്‍ ഖുഥുബ.

റമദാനിലെ നിര്‍ബന്ധമായ നോമ്പുകള്‍ക്കു പുറമെ സുന്നത്തായ നോമ്പുകള്‍ വേറെയും കുറെയുണ്ട്. ദുല്‍ ഹിജ്ജ മാസം ഒമ്പതാം ദിവസത്തിലെ അറഫാ നോമ്പാണ് അവയില്‍ ഉല്‍കൃഷ്ടമായിട്ടുള്ളത്. ദുല്‍ഹിജ്ജ മാസം ഒന്നു മുതല്‍ എട്ടുവരെയുള്ള ദിവസങ്ങളിലും നോമ്പു സുന്നത്തുണ്ട്. പിന്നെ, മുഹര്‍റമാസം ഒമ്പത്, പത്ത് എന്നീ ദിവസങ്ങളിലും നോമ്പു സുന്നത്താണ്. ഇതിന് ക്രമപ്രകാരം താസൂആഅ്, ആശൂറാഅ് എന്നു പറയുന്നു. ശവ്വാല്‍ മാസത്തില്‍ ആറു നോമ്പുകളും സുന്നത്തുണ്ട്. ശവ്വാല്‍ രണ്ടു മുതല്‍ തുടര്‍ച്ചയായി നിര്‍വ്വഹിക്കലാണ് ഉത്തമം. അല്ലാതെയായാലും സുന്നത്ത് കിട്ടും. ശവ്വാല്‍ മാസത്തില്‍ ആകണമെന്നേയുള്ളൂ. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പു സുന്നത്താണ്. എല്ലാ ചന്ദ്ര മാസവും 13, 14, 15 എന്നീ ദിവസങ്ങളിലും നോമ്പു സുന്നത്തുണ്ട്. വേറെയും ധാരാളം സുന്നത്തു നോമ്പുകള്‍ അനുഷ്ഠിക്കപ്പെടേണ്ടതായി കാണാവുന്നതാണ്.
കടപ്പാട്: kasaragod.com

ഫൈസി ബിരുദ പരീക്ഷയില്‍ എം.ടി.പി മുഹമ്മദ്‌ ശരീഫിന് ഒന്നാം റാങ്ക്.


തൃക്കരിപ്പൂര്‍: പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളജ് വിദ്യാര്‍ഥി എം.ടി.പി മുഹമ്മദ്‌ ശരീഫിന് ഫൈസി ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് സ്വദേശിയായ ശരീഫ് 400 ല്‍ 360 മാര്‍ക്ക് കരസ്ഥമാക്കി. രണ്ടു വര്‍ഷത്തെ ബിരുദ പരീക്ഷയില്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, ആന്ഡമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇരുനൂറിലേറെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. നേരത്തെ ഹൈദരാബാദ്‌ ജാമിഅ നിസമിയ്യയില്‍ നിന്നും നിസാമി ബിരുദം നേടിയിട്ടുള്ള മുഹമ്മദ്‌ ശരീഫ് ഇപ്പോള്‍ കൈക്കോട്ടുകടവ് മസ്ജിദില്‍ ഇമാമായി സേവനം അനുഷ്ഠിക്കുന്നു.
SKSSF കൈക്കോട്ട്‌കടവ് ശാഖയുടെ ഉപഹാരം പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നല്‍കി. കൈക്കോട്ട്‌ കടവ്‌ ജമാഅത്ത്‌ ഖാസി സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായെത്തിയ തങ്ങള്‍ക്ക്‌ കൈക്കോട്ടുകടവ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ വെച്ചാണ് പട്ടിക്കാട് ജാമിഅ നൂരിയയുടെ പ്രസിഡന്റ്‌ കൂടിയായ തങ്ങള്‍ ഉപഹാരം നല്‍കി ഷരീഫിനെ ആദരിച്ചത്.

മാസപ്പിറവി കാണുന്നവര്‍ വിവരം അറിയിക്കണം

കോഴിക്കോട്: ആഗസ്ത് ഒന്നിന് തിങ്കളാഴ്ച റംസാന്‍ മാസപ്പിറവി കാണുന്നവര്‍ വിവരം നല്‍കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 - 2836700), സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ (0483-2710146). കോഴിക്കോട് മുഖ്യഖാസി കെ.വി. ഇമ്പിച്ചമ്മദ് (9895271685, 0495-2703366) കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ (0495 -3219318, 9447172149). കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദീന്‍ ബാഅലവി തങ്ങള്‍ (9745637811, 9745637911, 9447405099) എന്നിവര്‍ അറിയിച്ചു. മാസപ്പിറവി സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ കോഴിക്കോട് ഇസ്ലാമിക്‌ സെന്‍റെറില്‍ പ്രത്യേക ഹെല്‍പ് ലൈന്‍ ആരംഭിച്ചു. .ബന്ടപ്പെടെണ്ട നമ്പര്‍:0495-2700177.

വിദ്യാഭ്യാസം മനുഷ്യമനസ്സുകളെ സംസ്‌ക്കരിക്കാന്‍: പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍.

കൈക്കോട്ട്‌ കടവ്‌: വിദ്യാഭ്യാസം മനുഷ്യമനസ്സുകളെ സംസ്‌ക്കരിക്കാന്‍ ഉതകുമെന്ന്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. കൈക്കോട്ട്‌ കടവ്‌ ജമാഅത്ത്‌ ഖാസി സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായെത്തിയ തങ്ങള്‍ക്ക്‌ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. എഴുത്തും വായനയും സാംസ്കാരികമായി മനുഷ്യനെ ഉന്നതിയിലെത്തിക്കും. ഇത്തരം ആളുകള്‍ അക്രമണങ്ങള്‍ക്കോ ദുഷ്പ്രവണതകള്‍ക്കോ എടുത്തു ചാടുകയില്ല. പരിശുദ്ധ റമദാനില്‍ ദാനധര്‍മ്മംകൊണ്ട്‌ സജീവമാകണമെന്നും തങ്ങള്‍ ആഹ്വാനം ചെയുതു. വി എന്‍ പി അബ്ദുര്‍റഊഫ്‌ ഫൈസി ഉദ്ഘാടനം ചെയ്തു. വി എന്‍ പി അബ്ദുര്‍റഹ്്മാന്‍ അധ്യക്ഷത വഹിച്ചു. കെ പി ഇബ്രാഹിം കുട്ടി, കാടാച്ചിറ അബ്ദുര്‍റഹ്്മാന്‍ മുസ്്ല്യാര്‍, മുഹമ്മദ്‌ സഅദി അല്‍അഫ്ളലി, എ ജി സി ബഷീര്‍, എസ്‌ അഷറഫ്‌, എം കെ എസ്‌ അഹമ്മദ്‌ മൌലവി, എം എ സി കുഞ്ഞബ്ദുല്ല, എ അഷറഫ്‌ സംസാരിച്ചു. പട്ടിക്കാട്‌ ജാമിഅ അറബിക്‌ കോളജില്‍ നിന്നും ഫൈസി ബിരുദ പരീക്ഷയില്‍ ഒന്നാംറാങ്ക്‌ നേടിയ മുഹമ്മദ്‌ ശരീഫ്‌ നിസാമിക്ക്‌ ജമാഅത്ത്‌ കമ്മിറ്റിയുടെ ഉപഹാരം തങ്ങള്‍ സമ്മാനിച്ചു..

Tuesday, July 26, 2011

സി.ബി ഐ. നടപടി പ്രതിഷേതാര്‍ഹം. എസ്. കെ. എസ്. എസ്. എഫ്.

ദുബായ്: പ്രമുഖ പണ്ഡിതനും സമസ്ത ഉപാദ്യക്ഷനുമായിരുന്ന സി. എം. അബ്ദുള്ള മൌലവിയുടെ മരണത്തെക്കുറിച്ചുള്ളഅന്വേഷണം പത്ത് മാസം കഴിഞ്ഞിട്ടും ഒരു തെളിവും ശേഖരിക്കാതെ ഉന്നതര്‍ക്കുവേണ്ടി കേസ്അവസാനിപ്പിക്കാനുള്ള സി.ബി.. നടപടി പ്രതിഷേതാര്‍ഹാമാ ണെന്ന് ദുബായ് കാസറഗോഡ് ജില്ല എസ്. കെ. എസ്. എസ്. എഫ്. അഭിപ്രായപ്പെട്ടു.
ഹബീബ് റഹ്മാന്‍, അഷ്‌റഫ്‌ എന്നീ പോലീസുകാരുടെ നടപടി ആദ്യം മുതലേ വിവാദമായ സാഹചര്യത്തില്‍ അവരെയുംഅന്വേഷണ പരിധിയില്‍ കൊണ്ട് വന്നു തുടരന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഷാഫി ഹാജി ഉദ്മ ആദ്യക്ഷം വഹിച്ചു. എം.ബി.. ഖാദര്‍ ഉത്ഘാടനം ചെയ്തു. അബ്ദുല്‍ കബീര്‍ അസ് അദി, താഹിര്‍മുഗു, ഇല്യാസ് കട്ടക്കല്‍, സ്വാബിര്‍ മേട്ടംമല്‍ സംസാരിച്ചു. അശ്ഫാക് മഞ്ചേശ്വരം സ്വാഗതവും കെ.വി.വി. കുഞ്ഞബ്ദുള്ളവള്വക്കാട് നന്ദിയും പറഞ്ഞു.

സിംസാറുല്‍ ഹഖ്‌ ഹുദവിയുടെ പ്രഭാഷണം ഉദിനൂരില്‍

ത്രിക്കരിപ്പൂര്‍: അശരണര്‍ക്കൊരു കൈത്താങ്ങായി ഉദിനൂറ്‍ മഹല്ലില്‍ വര്‍ഷങ്ങളായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഉദിനൂറ്‍ മഹല്ല്‌ മുസ്ളിം റിലീഫ്‌ കമ്മിറ്റി കഴിഞ്ഞ ഏഴ്‌ വര്‍ഷമായി നടത്തി വരുന്ന റംസാന്‍ പ്രഭാഷണ പരമ്പരയും കൂട്ടു പ്രാര്‍ത്ഥനയും ഈ വര്‍ഷവും വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു. പരിപാടിക്ക്‌ തുടക്കം കുറിച്ച്‌ റമളാന്‍ പതിനെട്ടാം രാവില്‍ തറാവീഹ്‌ നിസ്ക്കാരാനന്തരം, സരളമായ പ്രഭാഷണ ശൈലിയിലൂടെയും ഗഹനമായ വിഷയാവതരണത്തിലൂടെയും ജന ഹൃദയങ്ങളില്‍ സ്ഥാനം നേടിയ യുവ പ്രഭാഷകനും യു.എ.ഇ യിലെ വിവിധ ഭാഗങ്ങളില്‍ പ്രസംഗ വേദികളില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന പ്രാസംഗികനുമായ സിംസാറുല്‍ ഹഖ്‌ ഹുദവി പ്രഭാഷണം നടത്തും. ഇന്ത്യയിലെ പ്രശസ്‌ ത കലാലയമായ ചെമ്മാട്‌ ദാറുല്‍ ഹുദാ യൂണിവേഴ്സിറ്റിയിലെ പ്രഥമ ബാച്ചിലെ വിദ്യാര്‍ത്ഥിയായ സിംസാറുല്‍ ഹഖ്‌ ഹുദവി തണ്റ്റെ ചെറു പ്രായത്തില്‍ തന്നെ പ്രസംഗ വേദികളില്‍ സജീവമായിരുന്നു. പരിപാടിയുടെ തല്‍സമയ സംപ്രേക്ഷണം എം ആര്‍ സി ഉദിനൂറ്‍ ഡോട്ട് കോമില്‍ ഉടായിരിക്കുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Monday, July 25, 2011

റമളാന്‍ പ്രഭാഷണം


പൂര്‍വികരുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് മുതല്‍ക്കൂട്ട്: ആലിക്കുട്ടി മുസ്ല്യാര്‍

അബുദാബി: പൂര്‍വസൂരികളുടെ നിസ്വാര്‍ത്ഥ കര്‍മങ്ങളുടെ സദ്ഫലമാണ് ഇന്ന് കേരളീയ മുസ്ലിംകള്‍ അനുഭവിച്ചു വരുന്നതെന്ന് ജാമിഅ നൂരിയ്യ അറബിക് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഓസ്ഫോജന ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികച്ചും ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ പിന്‍പറ്റിയാണ് പൂര്‍വികരായ നേതാക്കളും പണ്ഡിതന്മാരും വിദ്യാലയങ്ങള്‍ പടുത്തുയര്‍ത്തിയത്. അവര്‍ അതിന് തുടക്കമിടുന്ന സന്ദര്‍ഭത്തില്‍ സംശയങ്ങളുമായി മാറിനിന്നവരൊക്കെ പിന്നീട് അതില്‍ ആകൃഷ്ടരാവുകയായിരുന്നു. ഇന്ന് ഇസ്ലാമിക വിദ്യാലയങ്ങളുടെ കീഴില്‍ എഞ്ചിനീയറിംഗ് കോളജ് മുതല്‍ പി.എച്ച്.ഡി അടക്കമുള്ള ഗവേഷണ കേന്ദ്രങ്ങള്‍ വരെയുണ്ട്. സമസ്തയുടെ കീഴില്‍ ഒരു വര്‍ഷം 12 ലക്ഷം കുട്ടികളാണ് വിദ്യ നേടുന്നത്. ഇതിനകം 8,000 ഫൈസിമാരെ വാര്‍ത്തെടുത്ത ജാമിഅ നൂരിയ്യ പുതിയ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. സമൂഹത്തെ നേര്‍ ദിശയില്‍ നയിക്കേണ്ട പണ്ഡിതന്മാരുടെ കുറവ് സര്‍വത്ര അനുഭവപ്പെടുന്നുണ്ട്. അത് പരിഹരിക്കപ്പെടണം.
ജീവിക്കുന്ന നാട്ടിലെ നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ജന്മനാടും ജോലി ചെയ്യുന്ന നാടും തമ്മിലുള്ള സുഹൃത്ബന്ധം ദൃഢമാക്കാന്‍ ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കരീം ഹാജി, ടി.കെ ഹമീദ് ഹാജി പുതിയങ്ങാടി, കെ.വി ഹംസ മുസ്ല്യാര്‍, അസീസ് കാളിയാടന്‍ ആശംസ നേര്‍ന്നു. സെന്റര്‍ ജന. സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സഅദ് ഫൈസി സ്വാഗതം പറഞ്ഞു.

Sunday, July 24, 2011

ഖാസി മരണം: സി.ബി.ഐയുടെ സ്പെഷ്യല്‍ വിംഗിനെ ഏല്‍പ്പിക്കണം

ത്രിക്കരിപ്പൂര്‍: ഇസ്ലാം മത പണ്ഡിത ശ്രേഷ്‌ടനായ സി.എം. ഉസ്‌താദ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സമസ്‌ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി മാണിയൂര്‍ അഹമ്മദ് മൌലവി അഭിപ്രായപ്പെട്ടു. ഖാസി സി.എം. ഉസ്‌താദിന്റെ ഖാതകരെ പുറത്ത് കൊണ്ട് വരുന്നതിന് സി.ബി.ഐയുടെ സ്പെഷ്യല്‍ വിംഗിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ത്രിക്കരിപ്പൂര്‍ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്ലാം മത വിശ്വാസിക്ക് ആത്മഹത്യ ചെയ്യല്‍ മതപരമായ കാരണത്താല്‍ തെറ്റാണ്. ഇത് നന്നായി അറിയാവുന്ന പണ്ഡിതനാണ് ഖാസിയെന്ന് മാണിയൂര്‍ കൂട്ടിച്ചേര്‍ത്തു. മുനവ്വിറുല്‍ ഇസ്ലാം മദ്രസ്സ പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ടൌണ്‍ ചുറ്റി പോസ്റ്റ് ഓഫീസ് പരിസരത്ത് എത്തിച്ചേര്‍ന്നു. നാഫി അസ്അദി അദ്ധ്യക്ഷ്യം വഹിച്ചു. കെ.ടി. അബ്‌ദുള്ള മൌലവി, സത്താര്‍ ചന്തേര, സത്താര്‍ വടക്കുമ്പാട്, താജുദ്ദീന്‍ ദാരിമി പടന്ന, എം.ടി.പി. ഇസ്മായില്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.കെ. പൂക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.

Tuesday, July 19, 2011

കാസര്‍ഗോഡ്‌ ജില്ലാ skssf കമ്മിറ്റി SP ഓഫീസ് മാര്‍ച്ച് നടത്തി.

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ജില്ലയില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനും ചൂതാട്ട കേന്ദ്രങ്ങള്‍ക്കുമെതിരെ എസ്.കെ.എസ്.എസ്.എഫ്. കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി മാര്‍ച്ച് നടത്തി. ജില്ലയിലെ ചൂതാട്ട കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ചും അത്തരക്കാരില്‍ നിന്ന് മാസപ്പടി വാങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും, ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന കാമ്പയിന്‍റെ ഭാഗമായിട്ടാണ് ഇന്ന് മാര്‍ച്ച് നടത്തിയത്. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്തു.
വിദ്യാനഗര്‍ ഗവണ്‍മെന്‍റ് കോളേജിനു സമീപത്ത്‌ നിന്ന് ആരംഭിച്ച മാര്‍ച്ച് എസ്.പി.ഓഫിസിന് മുന്നില്‍ വെച്ച് ബാരിക്കേട് തീര്‍ത്ത് പോലീസ് തടഞ്ഞു. മാര്‍ച്ചിന് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്തു ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, സി.പി.മൊയ്തു ചെര്‍ക്കള, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇതിന്‍റെ ഭാഗമായി നടന്ന മേഖലാതലങ്ങളില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനുകളില്‍ വിവിധ നേതാക്കള്‍ സംബന്ധിച്ചു. കാമ്പയിന്‍റെ ഭാഗമായി ജില്ലാ തലത്തില്‍ സെമിനാര്‍, ലഹരിയുപയോഗം കൊണ്ട് മാനവസമൂഹത്തിനുണ്ടായ ഭവിഷ്യത്തുകളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി മേഖല-ജില്ലാ തലത്തില്‍ കൊളാഷ്, ശാഖാതലത്തില്‍ ലഘുലേഖ വിതരണം എന്നിവ നടന്നു വരുന്നു.

ത്രിക്കരിപ്പൂര്‍ ആസ്ഥാനമായി താലൂക്ക്‌ രൂപീകരിക്കണം: മുനവ്വിര്‍ കമ്മിറ്റി

തൃക്കരിപ്പൂര്‍: കയ്യൂറ്‍ ചീമേനി, പിലിക്കോട്‌, വലിയപറമ്പ, പടന്ന,ചെറുവത്തൂറ്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി ത്രിക്കരിപ്പൂര്‍ ആസ്ഥാനമായി താലൂക്ക്‌ രൂപീകരിക്കണമെന്ന് തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ളാം കമ്മറ്റി 62- ജനറല്‍ ബോഡിയോഗം സര്‍ക്കാറിനോട്‌ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം മുഹമ്മദ്‌ കുഞ്ഞി ഹാജി അധ്യക്ഷം വഹിച്ചു. അറബിക്ക്‌ കോളേജ്‌ പ്രിന്‍സിപ്പാല്‍ മാണിയൂര്‍ അഹമദ്‌ മുസ്ള്യാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ എ മജീദ്‌,ടി കെ അബ്ദുല്‍ ജലീല്‍ ഹാജി,സി കെ സൈദ്‌ ഹാജി, വി പി സിദ്ദീഖ്‌, വി പി എം മുഹമ്മദ്‌ സാലി, വി പി ഇബ്രാഹിം കുട്ടി,അഡ്വ: എം ടി പി ഖരീം, അഡ്വ: വി പി പി സിദ്ദീഖ്‌, വി പി പി അബ്ദുല്‍റഹീം, എന്നിവര്‍ പ്രസംഗിച്ചു. ഗള്‍ഫ്‌ പ്രതിനിധി സി സമീര്‍ തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു.

Wednesday, July 13, 2011

ബറാത്ത് രാവ് ജൂലൈ 17ന്

കോഴിക്കോട്: ശഹബാന്‍ മാസപ്പിറവി കണ്ട വിവരം ലഭ്യമല്ലാത്തതിനാല്‍ റജബ് മുപ്പതു പൂര്‍ത്തിയാക്കി ജൂലൈ 17ന് ബറാത്ത് രാവ് ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സമസ്ത സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

ബഹാഉദ്ദീന്‍ ഹുദവി ഡോക്‌ടറേറ്റ്‌ നേടി

തിരൂരങ്ങാടി : പണ്ഡിതനും വാഗ്മിയും ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ഇസ്‌ലാമിക്‌ ആന്റ്‌ കണ്ടംപററി സ്റ്റഡീസ്‌ മേധാവിയുമായ കെ.എം ബഹാഉദ്ദീന്‍ ഹുദവി ഇസ്‌ലാമിക്‌ സ്റ്റഡീസില്‍ ഡോക്‌ടറേറ്റ്‌ നേടി. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ "ശാഫിഈ മദ്‌ഹബിന്റെ വളര്‍ച്ചയും സ്വാധീനവും ഇന്ത്യയില്‍" എന്ന വിഷയത്തിലണ്‌ ഡോക്‌ടറേറ്റ്‌ നേടിയത്‌. ജാമിഅ മില്ലിയ്യ അസോസിയേറ്റ്‌ പ്രഫസറും ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ്‌ എക്‌സാമിനേഷനും ആയ ഡോ.മുഹമ്മദ്‌ ഇസ്‌ഹാഖിന്റെ കീഴിലായിരുന്നു ഗവേഷണം. ദാറുല്‍ഹുദായില്‍ നിന്നും ഇസ്ലാം ആന്‍ഡ്‌ കണ്ടംപററി സ്റ്റഡീസില്‍ ബിരദാനന്തര ബിരുദം നേടിയ ഇദ്ദേഹം ഹൈദരാബാദ്‌ ഉസ്‌മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദവും ഇന്ദിരാഗാന്ധി നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബിരുദാനന്തര ബിരുദവും നേടി. വിനായക വിഷന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ "അറബി ഇംഗ്ലീഷ്‌ വ്യാകരണം- ഒരു താരതമ്യ പഠനം" എന്ന വിഷയത്തില്‍ എം.ഫിലും കരസ്ഥമാക്കിയിട്ടുണ്ട്‌. ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സെനറ്റ്‌ മെമ്പര്‍ കൂടിയായ ഇദ്ധേഹം ഒളമതില്‍ രണ്ടത്താണി മഹല്ല്‌ ഖാസി, കാളാവ്‌ ബദരിയ്യ ഇസ്‌ലാമിക്‌ ഇംഗ്ലീഷ്‌ സ്‌കൂള്‍ സ്റ്റാഫ്‌ അഡൈ്വസര്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. മലപ്പുറം മേല്‍മുറി സ്വദേശിയായ ഇദ്ദേഹം പരേതനായ കാടേരി മുഹമ്മദ്‌ ഹസന്‍ മുസ്‌ലിയാരുടെയും എം.കെ ഉമൈറത്തിന്റെയും മകനാണ്‌. ഭാര്യ: നസ്‌മത്ത്‌, മക്കള്‍: മുഹമ്മദ്‌ സിനാന്‍, ഫാഥിമ ഹംന

Saturday, July 2, 2011

സ്കോളര്‍ഷിപ്പ് സഹായം

തൃക്കരിപ്പൂര്‍: പ്ലസ് വണില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കുള്ള മൌലാന ആസാദ് സ്കോളര്‍ഷിപ്പിനുള്ള സഹായങ്ങള്‍ തൃക്കരിപ്പൂര്‍ ബാഫഖി സൌധത്തിലുള്ള ഹെല്‍പ് ഡെസ്കില്‍ നിന്നും ലഭിക്കും. രാവിലെ പതിനൊന്നു മുതല്‍ വൈകിട്ട് അഞ്ചു വരെ സേവനം ലഭിക്കും.

വി.പി.എം. അസീസ് മാസ്റ്റര്‍ മദ്രസ്സാ വിദ്യാഭ്യാസ രംഗത്ത് ശാസ്‌ത്രീയ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയ വ്യക്തിത്വം: മാണിയൂര്‍ ഉസ്താദ്‌

ത്രിക്കരിപ്പൂര്‍: കേരളത്തിലെ മദ്രസ്സ വിദ്യാഭ്യാസ രംഗത്ത് ശാസ്‌ത്രീയ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നതിലും മദ്രസ്സാ പ്രസ്ഥാനം ജനകീയമാക്കുന്നതിലും വി.പി.എം. അസീസ് മാസ്റ്റര്‍ പ്രധാന പങ്ക് വഹിച്ചതായി സമസ്ത കേരള ജം‌ഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ത്രിക്കരിപ്പൂര്‍ മുനവ്വിര്‍ അറബിക് കോളേജ് പ്രിന്സിതപ്പളുമായ ശൈഖുനാ മാണിയൂര്‍ അഹമ്മദ് മൌലവി പറഞ്ഞു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്ഡിന്റെ പ്രഥമ സെക്രട്ടറിയായിരുന്ന അസീസ് മാസ്റ്ററുടെ രണ്ടാം ചരമ വാര്ഷിരകത്തില്‍ ഫാപ്പിന്സും കൂട്ടായ്മയായ ഹിക്മായും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മദ്രസ്സ് അധ്യാപകര്ക്ക് വ്യവസ്ഥാപിതമായി തയ്യാറാക്കിയ മുഅല്ലിം ട്രെയിനിംഗ് കോഴ്സിന്റെ മുഖ്യ ശില്പി അസീസ് മാസ്റ്ററാണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു.
പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഖബര്‍ സിയാറത്തോടു കൂടിയാണ് അനുസ്‌മരണ പരിപാടിക്ക് തുടക്കമായത്.
സയ്യിദ് ഹദ്ദാദ് തങ്ങള്‍ ഉദ്ഘാടനം ചെയ്‌‌തു. ഫാപ്പിന്സ് ചെയര്മാ്ന്‍ സി.ടി. അബ്ദുള്‍ ഖാദര്‍, ചുഴലി മുഹ്‌യുദ്ധീന്‍ മൌലവി, ഖാലിദ് ഫൈസിം, ഷാജിഹുഷമീര്‍, എപി നിസാം, വി. മുഹമ്മദ് ബഷീര്‍ എടാട്ട് എന്നിവര്‍ പ്രസംഗിച്ചു