Sunday, November 17, 2013

പി.പി ഉസ്താദിന് ആയിരങ്ങളുടെ യാത്രാമൊഴി

നരിക്കുനി: ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ വന്ദ്യരായ ഗുരുവര്യരും, പ്രസ്ഥാന ബന്ധുക്കളുടെ നേതാവും സമാദരണീയനായ പണ്ഡിതനുമായ പാറന്നൂര്‍ പി.പി ഇബ്രാഹീം മുസ്‌ല്യാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കാര്യമായ അസുഖങ്ങളൊന്നുമില്ലാതെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന ഉസ്താദിനെ പതിവ് പരിശോധനക്കായാണ് ഇന്നലെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഉച്ചയോടെ മക്കളുടെയും പ്രിയതമയുടെയും സാന്നിധ്യത്തില്‍ അന്ത്യശ്വാസം വലിക്കുകയായിരുന്നു. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഉബൈദ് ഫൈസി ഒഴികെ മറ്റു മക്കളെല്ലാം സമീപത്തുണ്ടായിരുന്നു. ശഹാദത്തുകലിമ മൂന്നു വട്ടം ഉരുവിട്ടതിനു ശേഷമാണ് അവസാന ശ്വാസം വലിച്ചതെന്ന് മരണ സമയത്ത് സമീപത്തുണ്ടായിരുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ദീര്‍ഘകാലം തന്റെ കര്‍മമണ്ഡലമായിരുന്ന മടവൂര്‍ സി.എം മഖാമിലേക്കാണ് ആദ്യം മയ്യിത്ത് കൊണ്ടുപോയത്. മയ്യിത്ത് മടവൂരിലെത്തുന്നു എന്നറിഞ്ഞതോടെ നാടിന്റെ നാനാഭാഗത്തുനിന്നായി പതിനായിരങ്ങളാണ് അവിടേക്ക് ഒഴുകിയെത്തിയത്. അര മണിക്കൂര്‍ ഇവിടെ പൊതുദര്‍ശനത്തിന് വെച്ചെങ്കിലും നിരവധി ആളുകള്‍ അവസാനമായി ഒരു നോക്ക് കാണാനാകാതെ മടങ്ങേണ്ടിവന്നു. രണ്ട് മണിയോടെയാണ് സ്വദേശമായ പാറന്നൂരിലെത്തിച്ചത്. ആയിരക്കണക്കായ മഹല്ലുകളില്‍ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന തന്റെ ശിഷ്യഗണങ്ങളുടെ നേതൃത്വത്തില്‍ വന്‍ ജനാവലിയാണ് അപ്പോഴേക്കും പാറന്നൂരിലേക്ക് ഒഴുകിയെത്തിയത്. ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത ജനപ്രവാഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നരിക്കുനി പ്രദേശം വീര്‍പ്പുമുട്ടുകയായിരുന്നു ഇന്നലെ. 
വിവിധ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ നിരവധി തവണയാണ് മയ്യിത്ത് നമസ്‌കാരം നടന്നത്. ആദ്യ നമസ്‌കാരത്തിന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. വീടിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് അന്ത്യദര്‍ശനത്തിന് സൗകര്യമൊരുക്കിയത്. രാത്രി ഒമ്പത് മണിയോടെ താന്‍ ഖാസിയായ പാറന്നൂര്‍ ജുമാമസ്ജിദിലേക്ക് മയ്യിത്ത് കൊണ്ടുപോയി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാറന്നൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കി. 

No comments:

Post a Comment