Saturday, October 2, 2010

കര്‍ണാടകയില്‍ ഹൈന്ദവര്‍ ചേര്‍ന്ന് മസ്ജിദ് പുനര്‍നിര്‍മിച്ചു

ബാംഗളൂര്‍: ഹൈന്ദവര്‍ ചേര്‍ന്ന് മസ്ജിദ് പുനര്‍നിര്‍മിച്ചു. അയോധ്യാ കേസിലെ കോടതിവിധി രാജ്യത്തെ ജനങ്ങള്‍ സംയമനത്തോടെയും പക്വതയോടെയും സ്വീകരിച്ച ദിനത്തില്‍തന്നെ കര്‍ണാടകയില്‍നിന്നു മതസാഹോദര്യം വിളിച്ചോതുന്ന ഈ സംഭവമുണ്ടായത്. വടക്കന്‍ കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍പ്പെട്ട പുര്‍താഗെരി ഗ്രാമത്തിലാണ് ഗ്രാമീണര്‍ സൗഹാര്‍ദത്തിന്റെ പുതിയ പാത തുറന്നത്.

ഇവിടെനിന്ന കാലപ്പഴക്കം ചെന്ന മസ്ജിദ്് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞവര്‍ഷമുണ്ടായ കനത്ത മഴയില്‍ മോസ്‌കിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടാകുകയും ഒരുഭാഗം തകര്‍ന്നു വീഴുകയും ചെയ്തു.

ഗ്രാമത്തില്‍ 150 വീടുകള്‍ ഉള്ളതില്‍ പത്തു കുടുംബങ്ങള്‍ മാത്രമാണ് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍. ഗ്രാമവാസികളെല്ലാവരും കൂലിത്തൊഴിലാളികളുമാണ്. അതിനാല്‍ത്തന്നെ മസ്ജിദ് നിര്‍മിക്കാനുള്ള സാമ്പത്തികഭാരം ഇവര്‍ക്കു താങ്ങാവുന്നതിലുമപ്പുറമായിരുന്നു.

വിവരമറിഞ്ഞ തൊട്ടടുത്ത ഗജേന്ദ്രഗാദാ ഗ്രാമത്തിലെ ഹൈന്ദവര്‍ ഒരു ലക്ഷം രൂപയോളം പിരിവെടുത്തു നല്‍കുകയും കെട്ടിടനിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ സംഭാവന ചെയ്യുകയുമായിരുന്നു. പണം നല്‍കാന്‍ നിവൃത്തിയില്ലാത്ത ചില ഹൈന്ദവര്‍ മസ്ജിദിന്റെ ആശാരിപ്പണിയെടുത്തും മറ്റു ജോലികള്‍ ചെയ്തും സംരംഭത്തില്‍ പങ്കാളികളായി. വരുന്ന ഡിസംബറില്‍ പുതിയമസ്ജിദിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലാണ് ഗ്രാമവാസികള്‍. സാധിക്കുമെങ്കില്‍ അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിനുതന്നെ മസ്ജിദ് ഉദ്ഘാടനം ചെയ്യാനും നാട്ടുകാര്‍ ആലോചിക്കുന്നു.

No comments:

Post a Comment