Sunday, September 11, 2011

അറിവിന്റെ വിളക്കുമായി പശ്ചിമ ബംഗയിലേക്ക്

ഹശ്മത്തുന്നിസാ പത്തു വയസ്സു പോലും തികയാത്ത മുസ്ലിം പെണ്‍കുട്ടി. മുഹമ്മദ് ജഹാംഗീറിന്റെ നാലു പെണ്‍മക്കളില്‍ ഇളയവള്‍. വീട്ടിലെ മറ്റാരെയും പോലെ തന്നെ, വിദ്യാലയത്തിന്റെ വരാന്ത പോലും കാണാന്‍ സൗഭാഗ്യമുണ്ടായിട്ടില്ല. ദാരിദ്രyത്തോടു പടവെട്ടി സഹികെട്ട കൊച്ചുകൂരയിലെ നായിക മുംതാസ് ബീഗം പൊന്നുമോന്‍ ഖത്തീബെ ആലമിന്റെ കുഞ്ഞുഹസ്തം പിടിച്ച് ഹശ്മത്തുന്നിസയെ ഏല്‍പിച്ചു: ജംഗ്ഷനിലെ ചായക്കടയില്‍ കൊണ്ടുപോയി ഇവനൊരു ജോലി കിട്ടുമോ എന്നന്വേിക്ക്!
തന്നെക്കാള്‍ ഇളയ സഹോദരന്റെ കൈ പിടിച്ച് അങ്ങനെയാണവള്‍ ചായപ്പീടികയിലെത്തുന്നത്. പട്ടിണിയും പരിവട്ടവും മഥിച്ചുകളഞ്ഞ കുടില്‍ക്കൂട്ടങ്ങളില്‍ ഞെരുങ്ങിക്കഴിയുന്നവര്‍ക്ക് ഔപചാരികതകളോ സങ്കോചമോ നാണക്കേടോ അറിയാന്‍ കഴിയില്ലല്ലോ. പരാധീനതകളുടെ ശക്ത സമ്മര്‍ദങ്ങളാല്‍ ശോകച്ഛവി പടര്‍ന്ന മുഖം തുടച്ച് സര്‍വധൈര്യവും സംഭരിച്ച് കടക്കാരനോടവള്‍ യാചിച്ചു:
"നിങ്ങള്‍ ഇവന് ഇവിടെ ഒരു ജോലി കൊടുക്കുമോ?'’
മുലപ്പാലിന്റെ മണവും കാലിലെ ചുവപ്പും മാറാത്ത കൊച്ചുപയ്യന്‍ എന്തു ജോലിയാണ് ചെയ്യുക എന്നു നാം അദ്ഭുതം കൂറും. എന്നാല്‍ ഹശ്മത്തുന്നിസയുടെ ദേശത്തിന്റെ ഭൂമിശാസ്ത്രമറിയുന്നവര്‍ക്ക് ഇത്തരം സംഭവങ്ങള്‍ സ്വാഭാവികം മാത്രം.
'എന്തു ജോലിയാണിവന് ചെയ്യാനാവുക?'’
'പ്ലെയ്റ്റും ഗ്ലാസും കഴുകിക്കൊള്ളും; നിങ്ങളവന് ശമ്പളമൊന്നും കൊടുക്കേണ്ട. ഭക്ഷണം നല്‍കിയാല്‍ മതി'’ ഉമ്മ മുംതാസ് ബീഗം പഠിപ്പിച്ചു കൊടുത്ത പാഠം അവള്‍ ആവര്‍ത്തിച്ചു.

ബ്രഹ്മപുത്രനദീ തീരത്തെ ബാര്‍പേട്ടയിലെ ഹൈസ്കൂളിന്റെ മുറ്റത്താണ് ഞങ്ങള്‍ സംബന്ധിക്കുന്ന പോക്കറ്റ് യോഗം വിളിച്ചിരുന്നത്. രാവിലെ എട്ടു മണിക്ക്. അന്‍പതിനും അറുപതിനുമിടക്ക് മുസ്ലിംകള്‍ പങ്കെടുത്തു. മുഹമ്മദ് ദിലേര്‍ ഖാന്‍ ആണ് യോഗം സംഘടിപ്പിച്ചത്. യോഗം അവസാനിക്കാറാകുമ്പോഴേക്ക് വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്താന്‍ തുടങ്ങി. ഒരു കുട്ടിയില്‍ പോലും യാതൊരു ഇസ്ലാമിക ചിഹ്നവും കണ്ടില്ല. പെണ്‍കുട്ടികള്‍ക്ക് മുഴുക്കെ അനിസ്ലാമിക വേഷഭൂഷാദികള്‍.

"സ്കൂളില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ ശതമാനം എത്രയുണ്ട്?'ഞങ്ങളുടെ ആകാംക്ഷാഭരിതമായ ചോദ്യം.
"നൂറു ശതമാനവും മുസ്ലിംകള്‍ തന്നെ.'’
"അപ്പോള്‍, നെറ്റിയില്‍ പൊട്ടു തൊട്ടിരിക്കുന്നതോ?'’
"അത് മുസ്ലിം പൊട്ടാണ്'.’
ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ വളരെ മുതിര്‍ന്നവര്‍ വരെ നെറ്റിയില്‍ പൊട്ടിടുന്ന സമ്പ്രദായം കേരളത്തിനു പുറത്തുള്ള പല സംസ്ഥാനങ്ങളിലെയും മുസ്ലിം വനിതകളിലുണ്ട്. പച്ച നിറമുള്ളതാണ് മുസ്ലിം പൊട്ട്. പലരും അമ്പലത്തിലും ക്ഷേത്രത്തിലും പോകുന്നുമുണ്ട് ഹൈന്ദവ സഹോദരിമാരുടെ സ്നേഹമസൃണമായ ക്ഷണം അവരെങ്ങനെ നിരസിക്കും?.......
ഗോള്‍പാറക്കു സമീപത്തെ ഒരു മസ്ജിദ്. പുല്ലു മേഞ്ഞ മേല്‍ക്കൂര. നാലുവശവും പനമ്പു കൊണ്ട് മറച്ചിരിക്കുന്നു. മണ്ണു നിരത്തി ഒതുക്കിയ തറ. സുമാര്‍ അമ്പത് പേര്‍ക്ക് നമസ്കരിക്കാം. ളുഹ്റും അസ്വ്റും ജംആക്കി നമസ്ക്കരിക്കാനാണ് ഞങ്ങള്‍ പള്ളിയന്വേിച്ചത്. ഹൗളില്‍ വെള്ളമില്ല; കാരണം, സാധാരണ ആരും ഈയാവശ്യവുമായി അവിടെ വരാറില്ല. കൂടിയേ കഴിയൂ എങ്കില്‍ അല്പമകലെയുള്ള ഹാന്റ് പൈപ്പില്‍ നിന്ന് അടിച്ച് വെള്ളമെടുത്ത് വുളൂ ചെയ്യാം. ഞങ്ങള്‍ അങ്ങനെ ചെയ്തു. അകത്ത് കടന്നപ്പോഴോ? വല്ല പായയോ മുസ്വല്ലയോ ഒക്കെ നമ്മുടെ സ്വപ്നം മാത്രം. പഴകി ദ്രവിച്ചു തുടങ്ങിയ പനമ്പ് എട്ടോ പത്തോ പേര്‍ക്ക് മാത്രം നമസ്കരിക്കാവുന്ന സ്ഥലത്തുണ്ട്; ബാക്കി മണ്ണു പൂശിയ തറ തന്നെ.

കേരളത്തിനു പുറത്തുള്ള ഇന്ത്യന്‍ സ്റ്റേറ്റുകളില്‍ മിക്കയിടത്തും വസിക്കുന്ന മുസ്ലിം സമൂഹത്തിന്റെ പൊതു മുഖമുദ്രയാണിത്. ചുരുക്കം പട്ടണങ്ങളും നഗരങ്ങളും മാത്രമാണിതിനപവാദം. മുസ്ലിം സാന്നിധ്യമുണ്ടെങ്കില്‍ പോലും പല ഗ്രാമങ്ങളിലും ഇത്രയും ഇല്ല എന്നതും മറക്കാതിരിക്കുക. ഈ ദയനീയ ചിത്രം കൂടുതല്‍ രൂക്ഷതരമാവുകയാണ് വെസ്റ്റ് ബംഗാളിലും മറ്റു പൂര്‍വേന്ത്യന്‍ സംസ്ഥാനങ്ങളിലും. നീണ്ട കാലത്തെ പ്രതാപത്തിനു ശേഷമാണ് ബംഗാള്‍ ഇത്തരമൊരു അധഃപതനത്തിന്റെ പടുകുഴിയില്‍ വീണു പോയത് എന്നത് ഏറെ സങ്കടകരമാണ്. അഡ്വ. രജീന്ദര്‍ സച്ചാര്‍ തന്റെ പ്രസിദ്ധമായ റിപ്പോര്‍ട്ടില്‍ ഈ ദൈന്യ മുഖങ്ങള്‍ അനാവരണം ചെയ്തിട്ടുണ്ട്.

സഹതാപാര്‍ഹമായ ഈ പശ്ചാതലം മുന്നില്‍ കണ്ടുകൊണ്ടാണ് അല്ലാഹുവില്‍ ഭരമേല്‍പിച്ച് കേരളത്തിനു പുറത്തുള്ള മുസ്ലിംകളുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്തേ തീരൂ എന്ന ദൃഢ നിശ്ചയത്തില്‍ ദാറുല്‍ഹുദാ എത്തിച്ചേരുന്നത്. പ്രാഥമിക പടി എന്ന നിലയില്‍ കേരളത്തിനു പുറത്തുള്ള തെരഞ്ഞെടുക്കപ്പെട്ട ചില കേന്ദ്രങ്ങളിലേക്ക് 1994ല്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളെ ഉര്‍ദു പ്രഭാഷണങ്ങള്‍ക്കയച്ചു. മസ്ജിദുകളിലും മറ്റും ലഭിക്കുന്ന അവസരങ്ങളുപയോഗപ്പെടുത്തി, വളര്‍ന്നു വരുന്ന തലമുറക്കു വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധാന്യവും തത്തുല്യമായ അടിസ്ഥാന കാര്യങ്ങളും മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു ഈ വിദ്യാര്‍ത്ഥീ സംഘങ്ങളുടെ ദൗത്യം. തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും മുന്‍കൂട്ടിയുള്ള ആസൂത്രണങ്ങളോടെ റമസാന്‍ ഒഴിവുകളില്‍ ദാറുല്‍ഹുദാ ഈ മഹനീയ ദൗത്യം നിര്‍വഹിക്കുകയുണ്ടായി. അറുപത് മുതല്‍ എണ്‍പത് വരെ വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും ദക്ഷിണഉത്തരപശ്ചിമപൂര്‍വേന്ത്യയിലേക്ക് ഈ ദൗത്യവുമായി പോകുന്നു. മുഴുവന്‍ ചെലവുകളും സ്ഥാപനം തന്നെയാണു വഹിക്കുന്നത്.
രണ്ടാം ഘട്ടമായി മറ്റൊരു മാര്‍ഗത്തില്‍ പ്രവേശിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി, കര്‍ണാടകയിലെ ചക്മക്കി, ആന്ധ്രയിലെ നന്ത്യാല്‍ എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ നടന്നു വന്നിരുന്ന ചില സ്ഥാപനങ്ങള്‍ കണ്ടുപിടിച്ച് ചില വിപുലീകരണങ്ങളും പരിഷ്കരണങ്ങളും നടത്തി പുതിയ വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് ദാറുല്‍ഹുദാ സിലബസ് നടപ്പാക്കി. അധ്യാപകരെ ദാറുല്‍ ഹുദ തന്നെ നല്‍കുകയായിരുന്നു. മൈസൂരിനടുത്തുള്ള ചാംരാജ് നഗറിലെ നാഗവള്ളിയില്‍ പത്ത് വര്‍ഷം മുമ്പ് സ്വന്തം ചെലവില്‍ കോളജ് കെട്ടിടമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇപ്പറഞ്ഞവക്കൊന്നും അധികകാലം പിടിച്ചു നില്‍ക്കാനായില്ല. പല കാരണങ്ങളാല്‍ വഴിമാറിക്കൊടുക്കുകയായിരുന്നു.
പൂര്‍ണമായി സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുണ്ടെങ്കിലേ ഫലപ്രദമായ രീതിയില്‍ വിദ്യാഭ്യാസ പരിഷ്കരണം നടപ്പാക്കാനും ലക്ഷ്യം നേടാനും സാധിക്കുകയുള്ളൂ എന്ന പാഠമാണ് ഈ പറഞ്ഞ പരീക്ഷണങ്ങളില്‍ നിന്ന് ദാറുല്‍ഹുദാ പഠിച്ചത്. ഇതു വഴിതെളീച്ചത് പുതിയൊരധ്യായത്തിലേക്കാണ്: ആന്ധ്രപ്രദേശിലെ ചിത്തൂര്‍ ജില്ലയിലെ പുങ്കനൂരില്‍ സ്വന്തമായുള്ള ആറേക്കര്‍ സ്ഥലത്ത് 2007ല്‍ ഒരു വിദ്യാഭ്യാസ സമുച്ചയത്തിന് മര്‍ഹൂം സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ശിലയിട്ടു. മന്‍ഹജുല്‍ ഹുദാ എന്ന വൈജ്ഞാനിക സൗധത്തില്‍ ഇന്ന് ആന്ധ്രക്കാരായ നൂറോളം വിദ്യാര്‍ത്ഥികള്‍ മൂന്നു ക്ലാസുകളിലായി പഠിക്കുന്നു. സുന്ദരവും പ്രൗഢവുമായ മൂന്നുനില മസ്ജിദ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇക്കഴിഞ്ഞ റബീഉല്‍ അവ്വലില്‍ അവിടെ ഉദ്ഘാടനം ചെയ്തു. ബോംബെ ഡോങ്ഗ്രിയിലെ ഖുവ്വത്തുല്‍ ഇസ്ലാം അറബിക് കോളജും ദാറുല്‍ഹുദയുടെ അണ്ടര്‍ ഗ്രാജ്വേ് സ്ഥാപനമാണ്. അവിടെയും നൂറോളം വിദ്യാര്‍ത്ഥികളുണ്ട്.
സംസ്ഥാനത്തിനു പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികളെ ചേര്‍ത്തു ഉര്‍ദു മാധ്യമമാക്കി ഒരു പ്രത്യേക വിഭാഗം 1999ലാണ് ദാറുല്‍ഹുദയില്‍ ആരംഭിക്കുന്നത്. ഉര്‍ദു ഭാഷയുമായി അന്യം നിന്നിരുന്ന കേരളത്തില്‍ ഇങ്ങനെയൊരു പരീക്ഷണം വിജയിക്കില്ലെന്നായിരുന്നു പലരുടെയും നിരീക്ഷണം. നാട്ടില്‍ തന്നെ കുട്ടികളുണ്ടെന്നിരിക്കെ പിന്നെയെന്തിനു പഠാണികളെ പഠിപ്പിക്കണം എന്നു ചിലര്‍ ചോദിച്ചു. എന്നാല്‍ സീറ്റു തേടി വരുന്ന പലരെയും തിരിച്ചയക്കേണ്ട ദുരവസ്ഥയാണുണ്ടായിക്കൊണ്ടിരിക്കുന്നത്. പത്തും പന്ത്രണ്ടും സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ പഠിക്കുന്നു. വര്‍ഷങ്ങളായി അവരില്‍ നേപ്പാളില്‍ നിന്നുള്ളവരുമുണ്ട്. ഈ വിഭാഗത്തില്‍ നിന്നു ബിരുദം നേടിയ മൂന്നു ബാച്ചുകളിലുള്ളവര്‍ വിവിധ ഇന്ത്യന്‍ സ്റ്റേറ്റുകളില്‍ അധ്യാപനദഅ്വ രംഗത്തു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഓരോ കേരളീയനും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് ഇതൊക്കെ.
ഈദൃശമായ അനുഭവപരിജ്ഞാനത്തിന്റെ പശ്ചാതലത്തിലാണ് ദാറുല്‍ഹുദ പശ്ചിം ബംഗയിലേക്ക് മുഖം തിരിക്കുന്നത്.
ഉര്‍ദു വിഭാഗത്തിന്റെ തുടക്കം മുതലേ ദാറുല്‍ഹുദയില്‍ പശ്ചിമ ബംഗാളിന്റെ മികച്ച പ്രാതിനിധ്യമുണ്ടായിരുന്നു. അവിടെ നിന്നു വരുന്ന രക്ഷിതാക്കള്‍ തങ്ങളുടെ ദുര്യോഗത്തിന്റെ ദൈന്യ ചിത്രങ്ങള്‍ നിരത്തി കേഴുക പതിവായി. തങ്ങളുടെ സംസ്കരണവും ജാഗരണവും നേടിയെടുക്കാന്‍ ദാറുല്‍ഹുദ ഒരു സംരക്ഷകന്റെയും മഹ്ദിയുടെയും റോള്‍ നിര്‍വഹിക്കണമെന്നാണ് അവരുടെയാവശ്യം. വെസ്റ്റ് ബംഗാളില്‍ നിന്നുള്‍പ്പെടെ വടക്കെ ഇന്ത്യയില്‍ നിന്നു ചില നേതാക്കളും ഇടക്കൊക്കെ ദാറുല്‍ഹുദ സന്ദര്‍ശിച്ചിരുന്നു. മതഭൗതിക സമന്വിതമായ ഇത്തരമൊരു വിദ്യാഭ്യാസ പ്രക്രിയയിലൂടെ മാത്രമേ തങ്ങളുടെ നാടുകളിലെ സാംസ്കാരികസാമുദായിക പരിഷ്കരണം സാധ്യമാകൂ എന്ന് അവരൊക്കെയും തറപ്പിച്ച് പറഞ്ഞു.
ഈ പശ്ചാതലത്തിലാണ് പലവട്ടം ദാറുല്‍ഹുദ സന്ദര്‍ശിച്ച വെസ്റ്റ് ബംഗാള്‍ മുസ്ലിം ലീഗ് പ്രസിഡന്റ് ഷഹിന്‍ഷാ ജഹാംഗീര്‍ സാഹിബിലൂടെ ഒരു സന്ദേശം ലഭിക്കുന്നത്: മുസ്ലിം ഭൂരിപക്ഷമേഖലയായ ബീര്‍ഭൂം ജില്ലയില്‍ മൊറാറൈക്കു സമീപം ഭീംപൂരില്‍ അസ്സക്കീന എന്ന പേരില്‍ ഡോ. മുന്‍ഖിദ് ഹുസൈന്‍ സാഹിബ് മേധാവിയായി ഒരു ട്രസ്റ്റ് അഞ്ചു വര്‍ഷമായി പ്രവര്‍ത്തന സജ്ജമായി നില്പുണ്ട്. ഇരുപത് ഏക്കറോളം ഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി വാങ്ങിവെച്ച് ഒന്നും ചെയ്യാനാകാത്ത അവര്‍ ദാറുല്‍ഹുദക്ക് അതു വിട്ടുതരാന്‍ തയ്യാറാണ് ഇതായിരുന്നു ഓഫര്‍.
ആദ്യഘട്ടമായി ഏല്‍പിച്ചു തരുന്ന പന്ത്രണ്ട് ഏക്കര്‍ ഭൂമിയില്‍ ദാറുല്‍ഹുദ അവിടെ ഒരു വൈജ്ഞാനിക വിപ്ലവത്തിനു തിരി കൊളുത്തുകയാണ്. വ്യവസ്ഥാപിത പാഠ്യ പദ്ധതിയോടെയുള്ള പ്രാഥമിക മദ്റസ, ആരാധനകള്‍ക്കും സാധാരണക്കാര്‍ക്ക് ഉദ്ബോധനങ്ങള്‍ നല്‍കുന്നതിനുമായി സൗകര്യപ്രദമായ മസ്ജിദ്, മതഭൗതിക സമന്വയ പഠനത്തോടെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂള്‍, വിവിധ ഫാക്കല്‍റ്റികളുള്ള ഉന്നത മതപഠന കേന്ദ്രം, മഹല്ലുകള്‍ ശാക്തീകരിക്കുന്നതിനും ഭൗതിക സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രഷര്‍ കോഴ്സുകള്‍ നല്‍കുന്നതിനുമായി ഗൈഡന്‍സ് സെന്റര്‍, വനിതാ ഇസ്ലാമിക് കോളെജ്, സ്റ്റുഡന്റ്സ് ഹോസ്റ്റല്‍ എന്നിവയാണ് പ്രഥമഘട്ട പദ്ധതികള്‍. ഇത്തരമൊരു വൈജ്ഞാനിക സമുച്ചയത്തിനാണ് കേരള മുസ്ലിംകളുടെ ആത്മീയ സാരഥിയും ദാറുല്‍ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി ചാന്‍സലറുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭീംപൂരില്‍ നാളെ തറക്കല്ലിടുന്നത്.
ഭിന്നിപ്പിച്ച് ഭരിക്കാനും ഭാരതത്തിന്റെ പ്രകൃതി സമ്പത്ത് കടത്തിക്കൊണ്ടു പോകാനും വന്ന ബ്രിട്ടീഷുകാരാലും പിന്നീടു ഭരണത്തിലെത്തിയ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളാലും അതിനിഷ്ഠുരമായി ചൂഷണം ചെയ്യപ്പെടുകയും പാര്‍ശ്വവല്‍കരിക്കപ്പെടുകയും ചെയ്ത വലിയൊരു ജനവിഭാത്തിന്റെ സമഗ്രമോക്ഷവും ഉല്‍ക്കര്‍ഷയും ലക്ഷ്യം വെച്ചാണ് ദാറുല്‍ഹുദ ജ്ഞാനത്തിന്റെ ദീപശിഖയുമായി പശ്ചിമ ബംഗാളിലേക്കു പോകുന്നത് മുഴുവന്‍ സഹൃദയരുടെയും മനുഷ്യ സ്നേഹികളുടെയും സര്‍വതോമുഖമായ സഹായ സഹകരണങ്ങള്‍, നിസ്തുലവും പുണ്യകരവുമായ ഈ ധര്‍മസമരത്തിനായി പ്രതീക്ഷിക്കട്ടെ. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.
അവലംബം:

mechandrikaonline

No comments:

Post a Comment