വധുവുന്റെ പിതാവും, വരനും രണ്ട് സാക്ഷികളും സംബന്ധിക്കുന്ന ചടങ്ങ് മാത്രമാണ് വിവാഹത്തിലെ പ്രധാനപ്പെട്ട ഇനം. സന്തോഷത്തിന് വേണ്ടി ലളിതമായ ഭക്ഷണവും ഒരുക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ മാറി രാത്രിയും പകലും നൃത്തവും, പാട്ടും, കൂത്തും പല വിവാഹങ്ങളിലും നടന്നു വരുന്നുണ്ട്. ഗാനമേള, ബൈക്ക് റൈസ്, പടക്കം പൊട്ടിക്കല്‍, ഒപ്പന തുടങ്ങിയവ തനത് സംസ്‌കാരത്തിന് നിരക്കാത്ത രീതിയിലാണ് വിവാഹത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്യുന്നത്. വരനെ ദഫ് മുട്ടി ആനയിക്കുന്ന രീതിയാണ് മുമ്പ് കാലത്ത് ഉണ്ടായിരുന്നത്. ഒപ്പന പോലും വിവാഹത്തില്‍ വേണ്ടെന്ന നിലപാട് പണ്ഡിതന്മാര്‍ക്കുണ്ട്.
വിവാഹത്തലേന്ന് രാത്രി മദ്യപിക്കാനും നൃത്തം ചെയ്യാനും പണം ചോദിച്ച് വരനെയും, ബന്ധുക്കളെയും സമീപിക്കുന്ന പ്രവണതയും വളര്‍ന്ന് വരികയാണ്. റോഡില്‍ ഒരു മുള്ള് കണ്ടാല്‍ അത് നീക്കണമെന്നാണ് മതം അനുശാസിക്കുന്നത്. ഇതിനിടയിലാണ് ബൈക്ക് റൈസും മറ്റും നടത്തി ഗതാഗതം സ്‌തംഭിപ്പിച്ചു കൊണ്ട് മണവാളനെ ആനയിക്കുന്നത്. മിക്കവാറും എല്ലാ കല്ല്യാണങ്ങളിലും വഴിതടസ്സം സൃഷ്ടിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മണവാളനെ വേഷം കെട്ടിക്കുന്ന(കോലം കെട്ടിക്കുന്ന)തും വ്യാപകമായിട്ടുണ്ട്. ആണിനെ പെണ്ണാക്കിയും, പെണ്ണിനെ ആണ്‍ വേഷം കെട്ടിച്ചും വിവാഹം കൊഴുപ്പിക്കുന്നത് ഒഴിവാക്കാന്‍ ജമാഅത്ത് കമ്മറ്റികള്‍ ഉണരണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ഓട്ടോ ഡ്രൈവരായ മണവാളനെ കാക്കി വേഷം ധരിപ്പിച്ച് ഓട്ടോയിലും, മത്സ്യത്തൊഴിലാളിയെ വട്ടി ചുമന്നും, പിന്നെ കൊറഗ വേഷം കെട്ടിച്ചും, കാള വണ്ടിയിലും, ഉന്തുവണ്ടിയിലും, വീല്‍ചെയറിലുമായി വരനെ കൊണ്ട് പോകുന്നത് നിത്യസംഭവമാണ്. വരനൊപ്പം പോകുന്ന യുവാക്കളെയും മറ്റുള്ളവരെയും ചായങ്ങള്‍ തേയ്‌പ്പിക്കുന്നതും ഗതാഗതം മുടക്കി നടുറോഡില്‍ വരനെ കിടത്തി കെയ്ക്ക് മുറിപ്പിക്കുക, വധൂവരന്മാരെ ആദ്യ രാത്രിയില്‍ വധുവിന്റെ വീട്ടിലേക്ക് പോകാനനുവദിക്കാതെ ലോഡ്ജ് മുറിയെടുത്ത് താമസിപ്പിക്കുക, ഇവരെ പുലരുവോളം ദീര്‍ഘ യാത്ര ചെയ്യിപ്പിക്കുക തുടങ്ങിയവയാണ് പതിവ് ആഭാസങ്ങള്‍. മണവാട്ടിയുടെ മുറിയില്‍ കയറിയിരുന്ന് പുറത്തിറങ്ങാന്‍ തുക ചോദിക്കുന്ന മണവാളന്റെ സുഹൃത്തുക്കള്‍ പുലര്‍ച്ചെ വരെ ബഹളം വെച്ച് ആദ്യരാത്രി തന്നെ ഭീകരമാക്കുന്ന സംഭവങ്ങളും പണം നല്‍കാന്‍ തയ്യാറാകാത്ത പക്ഷം മണിയറ തകര്‍ക്കുന്ന സംഭവങ്ങളും നാട്ടില്‍ അനേകം. മാന്യമായി ജീവിക്കുന്ന പലരും ഇത്തരം വിവാഹത്തിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കാത്ത അവസ്ഥയുണ്ട്. പരമ്പരാഗത രീതിയിലുള്ള വസ്‌ത്രധാരണം വിവാഹിതര്‍ ഉപേക്ഷിച്ച് നാളുകളേറെയായി.
മത പണ്ഡിതര്‍ ജുമുഅക്ക് ശേഷം നടത്തുന്ന പ്രസംഗങ്ങളിലും മറ്റു ഉല്‍ബോധനങ്ങളിലും ഇത്തരം ആഘോഷങ്ങളും, ധൂര്‍ത്തും ഒഴിവാക്കണമെന്ന നിരന്തരം ആവശ്യപ്പെടുന്നുണടെങ്കിലും ആരും ചെവി കൊടുക്കിന്നില്ല. പണ്ഡിതന്മാരുടെ വാക്കുകള്‍ക്ക് ജമാഅത്ത് ഭാരവാഹികളും വില കല്‍പിക്കാത്ത സ്ഥിതിയാണ്. മിക്ക ജമാഅത്തു കമ്മിറ്റികളുടെയും തലപ്പത്ത് രാഷ്ട്രീയ നേതാക്കള്‍ പ്രതിഷ്‌ഠിക്കപ്പെട്ടതിനാല്‍ യുവാക്കളുടെ ഈ പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പരിപാടികളെന്ന പേരില്‍ ചിലപ്പോഴെങ്കിലും നടക്കുന്ന പേക്കൂത്തുകളുടെ അണിയറയിലോ പിന്നണിയിലോ ഉള്ളവരോ ചടങ്ങിന് പൊലിമയേകാന്‍ പടക്കം സ്പോണ്‍സര്‍ ചെയ്ത മുതലാളിയോ പള്ളിയില്‍ കയറിയിരുന്ന് മറ്റുള്ളവരുടെ വീടുകളില്‍ ഇതൊന്നും പാടില്ലെന്ന് പറഞ്ഞാല്‍ ആരും അനുസരിക്കില്ലെന്നതും സത്യമാണ്. സ്ത്രീധന വിരുദ്ധ മുന്നേറ്റങ്ങള്‍ നടത്തിവരുന്നു എന്ന് അവകാശപ്പെടുന്നവരില്‍ ചിലരെങ്കിലും നന്നായി സ്ത്രീധനം വാങ്ങിയവരോ മക്കള്‍ക്ക് സ്ത്രീധനം നല്‍കിയവരോ ആയിരിക്കും. നാട്ടിലെ യുവാക്കളെ നന്മയിലേക്ക് വഴികാട്ടേണ്ടതിന് പകരം കാര്യലാഭത്തിന് ഉപയോഗിക്കുകയും അവര്‍ ചെയ്യുന്ന എല്ലാ തിന്മകള്‍ക്കും കൂട്ടുനില്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെ തന്നെയാണ് ഇക്കാര്യത്തില്‍ നാട്ടുകാര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.
ഏതായാലും മതവിധി പാലിക്കാത്ത വിവാഹത്തില്‍ ജമാഅത്തോ, കാര്‍മികത്വം വഹിക്കേണ്ട പണ്ഡിതന്മാരോ സഹകരിക്കാതിരുന്നാല്‍ തന്നെ അവസാനിപ്പിക്കാന്‍ കഴിയുന്ന ഈ വിഷയം ഇപ്പോഴും ആഭാസകരമായി തുടരുന്നു എന്നത് സജീവ ചര്‍ച്ചയായിട്ടുണ്ട്. ലളിതവും മാതൃകാപരവുമായ വിവാഹങ്ങള്‍ നിരവധി നടക്കുന്നുണ്ടെങ്കിലും കൂടുതലും ധൂര്‍ത്തും ആഭാസവും പ്രകടമാക്കുന്നവയാണ്. ഈ അപചയം ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കാത്ത സ്ഥിതി ഉണ്ടായാല്‍ പാവപ്പെട്ടവരെയാണ് അത് ദോഷകരമായി ബാധിക്കുക. ദീന-ദാന-ധര്‍മ്മ പ്രവര്‍ത്തികള്‍ വിവാഹത്തിന്റെ ഭാഗമായി നടത്തി അതിന്റെ പുണ്യം നേടുന്നതിന് പകരം മറ്റൊന്നും വിശ്വാസികള്‍ക്ക് പാടില്ല.
ധൂര്‍ത്തിനായി ചിലവഴിക്കുന്ന ലക്ഷങ്ങളുണ്ടെങ്കില്‍ പാവപ്പെട്ടവരും, നിര്‍ധനരുമായ നിരവധി പെണ്‍കുട്ടികളുടെ വിവാഹം കഴിയുമെന്ന് ജമാഅത്തും, മഹല്ല് നിവാസികളും ചിന്തിക്കേണ്ട സമയം അതിക്രമിമിച്ചിരിക്കുകയാണെന്ന് വിലയിരുത്തുന്നു.
No comments:
Post a Comment